യേശുനാഥൻ തന്റെ ശിഷ്യന്മാർക്ക് യുഗാന്ത്യത്തെക്കുറിച്ചും കർത്താവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചും വെളിപ്പെടുത്തിക്കൊടുക്കുന്ന കാര്യങ്ങളാണ് വി. മത്തായിശ്ലീഹായുടെ സുവിശേഷം 24-ാം അദ്ധ്യായം മുതൽ പ്രതിപാദിക്കുന്നത്. കർത്താവിന്റെ രണ്ടാമത്തെ വരവിൽ അവനെ സ്വീകരിക്കുവാനായി നാം എപ്രകാരം ഒരുക്കമുള്ളവരായിരിക്കണം എന്ന് ഈശോ, പത്ത് കന്യകമാരുടെ ഉപമയിലൂടെ പഠിപ്പിക്കുകയാണ്.
ഒരുക്കമുള്ളവർക്കു മാത്രമേ കർത്താവിന്റെ രണ്ടാമത്തെ വരവിൽ അവനോടൊത്ത് അവന്റെ മണവറയിൽ പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഈശോ നമ്മോട് അരുള്‍ചെയ്യുന്നത് ‘ജാഗരൂകരായിരിക്കുവിൻ’ എന്നാണ്. എന്താണ് ജാഗരൂകത? ഒരു ലക്ഷ്യവും അതിനെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മയും ആ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുവാനുള്ള നിരന്തരമായ ഒരുക്കവും പരിശ്രമവുമാണ് ജാഗരൂകത.
നമ്മുടെയൊക്കെ ജീവിതത്തിൽ നാം ഏതു കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും അതിനെക്കുറിച്ചുള്ള ഓർമ്മയും ആ ലക്ഷ്യം പൂർത്തീകരിക്കുവാൻ വേണ്ടുന്ന എല്ലാ ഒരുക്കങ്ങളും പരിശ്രമങ്ങളും വിവേകമതികളായ കന്യകമാരെപ്പോലെ വിവേകത്തോടും ജാഗരൂകതയോടും കൂടെ ക്രമീകരിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ഫാ. എബ്രഹാം മുരുപ്പേൽ