സീറോ മലങ്കര ഡിസംബര്‍ 27 ലൂക്കാ 2: 41-52 ദൈവിക വെളിപാട്

പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്ന യേശുവിനെയാണ് സുവിശേഷം പരിചയപ്പെടുത്തുന്നത്. പ്രായത്തിലുള്ള വളര്‍ച്ച സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. എന്നാല്‍ ജ്ഞാനം നേടുക എന്നത് ചില അറിവുകള്‍ സമ്പാദിക്കലല്ല മറിച്ച്, നേടിയ അറിവിനെ ദൈവിക വെളിപാടുകളിലൂടെ സ്വാംശീകരിക്കുന്നതാണ്. ഇവിടെ പ്രായത്തിലും ജ്ഞാനത്തിലും ഒരുപോലെ വളരുന്ന യേശു ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയാകുന്നു.

അറിവുകള്‍ ഒരുപാട് നേടുന്നവരാണ് ഇന്നത്തെ തലമുറയെങ്കിലും അവരുടെ ജീവിതത്തിലെ അപചയങ്ങള്‍ അവരുടെ വളര്‍ച്ച അപൂര്‍ണ്ണമാണെന്ന് തെളിയിക്കുന്നു. താന്‍ ദൈവപുത്രനാണ് എന്നുള്ള തിരിച്ചറിവാണ് പ്രായത്തിലും ജ്ഞാനത്തിലും മനുഷ്യരുടെയും ദൈവത്തിന്റെയും പ്രീതിയില്‍ വളര്‍ന്നുവരുവാന്‍ യേശുവിനെ സഹായിക്കുന്നത്. എന്നാല്‍ ദൈവാവബോധവും ദൈവാശ്രയബോധവും നഷ്ടപ്പെട്ട ഇന്നത്തെ തലമുറ അധാര്‍മ്മികതയുടെയും അരുതായ്മകളുടെയും നാശം നിറഞ്ഞ കുഴികളിലേയ്ക്ക് പതിക്കുന്നു.

പ്രിയമുള്ളവരേ നമുക്ക് ചിന്തിക്കാം, നസ്രത്തിലെ തിരിക്കുടംബത്തെപ്പോലെ ഒത്തൊരുമയോട ജീവിക്കാന്‍, മക്കളെ ശാസിച്ചും സ്‌നേഹിച്ചും ജീവിക്കാന്‍, ദൈവാശ്രയബോധത്തോടെ ജീവിക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഇനിയുള്ള ജീവിതം അങ്ങനെയാകട്ടെ.

ഫാ. റാബി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.