ചുങ്കം പിരിക്കുന്ന ലേവിയെ അവന്റെ ജോലിസ്ഥലത്തു നിന്നും തന്റെ ശിഷ്യനാകാൻ യേശു വിളിക്കുന്നു. റോമൻ സാമ്രാജ്യത്തിലെ സാമാന്യം വരുമാനമുള്ള ഉദ്യോഗമായിരുന്നു ഇത്. വിവിധ തരത്തിലുള്ള ചുങ്കം പിരിക്കുന്നത് ലേലം വിളിച്ചെടുത്തതിനുശേഷം അത് വിഭജിച്ചുനൽകുന്ന കാര്യസ്ഥന്മാർ അന്ന് ധാരാളമുണ്ടായിരുന്നു. സക്കേവൂസ് ഇത്തരത്തിലുള്ള ചുങ്കക്കാരുടെ ആ പ്രദേശത്തെ നേതാവായിരുന്നു. മത്തായി ഒരു ചെക്പോസ്റ്റിലിരുന്ന് ചുങ്കം പിരിക്കുന്നവനായിരുന്നു. മത്തായി ചുങ്കം പിരിക്കുന്ന ഗലീലി പ്രദേശത്തുള്ള കഫർണാം അക്കാലത്ത് ഹേറോദേസ് അന്തിപ്പാസിന്റെ ഭരണത്തിൽ കീഴിലായിരുന്നു. ഈ സ്ഥലം മറ്റൊരു രാജാവായിരുന്ന ഫിലിപ്പിന്റെ രാജ്യവുമായി അതിർത്തി പങ്കിടുന്നതിനാലും ഗലീലി കടലിന്റെ അടുത്തായിരുന്നതിനാലും എല്ലാത്തരത്തിലുമുള്ള ചുങ്കപ്പിരിവും ഇവിടെ നടന്നിരുന്നു. റോമിനും ഹേറോദേസിനും ദേവാലയത്തിനുമൊക്കെയുള്ള ചുങ്കം ഇവിടെ അടയ്ക്കാമായിരുന്നു. ഒരു യഹൂദന് അവരുടെ ഇടയിൽനിന്നു തന്നെയുള്ള ചുങ്കക്കാരെ വെറുക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. മിക്കപ്പോഴും റോമൻ സാമ്രാജ്യത്തിന്റെ ഏജന്റുമാരായും യഹൂദ മതത്തിന്റെ ശത്രുക്കളായും അതിനാൽ തന്നെ വലിയ പാപികളായും ഇവരെ മുദ്രകുത്തിയിരുന്നു.
മത്തായിയുടെ വിളിയിൽ യേശുവിന്റെ ആജ്ഞാശക്തി വളരെ പ്രകടമാണ്. അതുകൊണ്ടാണ് വിളിച്ച നിമിഷത്തിൽ തന്നെ എല്ലാം ഉപേക്ഷിച്ച് മത്തായി യേശുവിന്റെ പിന്നാലെ പോകുന്നത്. മറ്റു ശിഷ്യന്മാരുടെ വിളിയിലും സമാനമായ അവസ്ഥ നാം ദർശിക്കുന്നു. ലൂക്കായുടെ സുവിശേഷത്തിൽ പല പ്രാവശ്യം വിരുന്നിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ആദ്യത്തേതാണ് മത്തായിയുടെ ഭവനത്തിൽ നടക്കുന്നത്. ഇവിടെ ഫരിസേയരും നിയമജ്ഞരും യേശുവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നു. അതിന്റെ കാരണം യേശു പാപികളുടെ കൂടെ ഭക്ഷണം കഴിക്കുന്നു എന്നതാണ്. യേശുവിനോടു നേരിട്ടു ചോദിക്കാനുള്ള ധൈര്യമില്ലാത്തതിനാൽ ശിഷ്യന്മാരുമായി തർക്കത്തിലേർപ്പെടുന്നു. മത്തായിയുടെ കൂട്ടുകാരെല്ലാം തന്നെ ചുങ്കക്കാരും മറ്റ് കച്ചവടക്കാരുമായിരുന്നിരിക്കണം. യേശുവിനെ കാണാനും സംസാരിക്കാനുമുള്ള അവസരമായി അവർ ഇത് ഉപയോഗിച്ചു.
യഹൂദ പ്രമാണികൾക്ക് യേശു ഉത്തരം നൽകുന്നത് രോഗികളെ ചികിത്സിക്കുന്ന ഒരു വൈദ്യനായിത്തന്നെ ചിത്രീകരിച്ചുകൊണ്ടാണ്. ഇവിടെ പാപമാണ് ഏറ്റം വലിയ രോഗം. അതിനാൽ പാപികളെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന ചുങ്കക്കാർക്ക് ആവശ്യമായ രോഗശുശ്രൂഷ യേശു നൽകുന്നു. അവരെ വിധിക്കുകയല്ല, പിന്നെയോ അനുതാപത്തിലേയ്ക്കും മനസാന്തരത്തിലേയ്ക്കും നയിക്കുകയാണ് യേശുവിന്റെ ഉദ്ദേശം. ഈ ദൗത്യം തുടർന്നുകൊണ്ടു പോകുന്നതിനുള്ള വിളിയാണ് പിന്നീട് ശിഷ്യന്മാർക്ക് യേശു നൽകുന്നത്. ചുങ്കക്കാരനും പാപിയുമായ മത്തായി യേശുവിൽ നിന്നും പ്രാപിച്ച ഈ അനുഗ്രഹം തന്റെ ജീവിതത്തിലൂടെ പിന്നീട് അനേകർക്ക് കൊടുക്കുന്നു. യേശുവിൽ നിന്നും അനേകം അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്ന നാം അത് മറ്റുള്ളവർക്കും കൊടുക്കാൻ തയ്യാറാകണം. (കൂടുതൽ വിശദീകരണത്തിന് നവംബർ 16-ലെ വിചിന്തനം നോക്കുക).
ഫാ. മാത്യു ചാര്ത്താക്കുഴിയില്