ഇന്നത്തെ ഈ വചനഭാഗത്തിലൂടെ തിരുസഭാ മാതാവ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് യേശുവിന്റെ രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമത്യാക്കാരന്‍ ജോസഫിലേക്ക് ആണ്. അദ്ദേഹം യേശുവിനെ സംസ്‌കരിക്കാന്‍ മുന്‍കൈയ്യെടുക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പരിവര്‍ത്തനമാണ് ഈ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത്. ഭയത്തിന്റെ നിഴലില്‍ നിന്നും ധൈര്യത്തിലേക്കുള്ള യാത്രയാണത്.
ക്രിസ്തുവിനെ അനുധാവനം ചെയ്ത ഒരു വ്യക്തിയായിരുന്നു അരിമത്യാക്കാരന്‍ ജോസഫ്. എന്നാല്‍ അത് പരസ്യമായി പ്രഘോഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ക്രിസ്തുവിന്റെ മരണശേഷം അവന്റെയുള്ളിലെ ശിഷ്യന്റെ ധര്‍മ്മം മനസിലാക്കി ക്രിസ്തുവിനെ സംസ്‌കരിക്കുന്നു; അവന്റെ ജീവിതം മുഴുവനായും നല്‍കികൊണ്ട്.
ഈ ഒരു മാറ്റം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലോ, അവന്റെ നാമം വഹിക്കുന്നതിലോ ഞാന്‍ ഭയപ്പെടേണ്ടതില്ല. കാരണം അവന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നമ്മിലെ അന്ധകാരത്തെയും ഭയത്തെയും അവൻ തുടച്ചുനീക്കി. അതാണ് അരിമത്യാക്കാരന്‍ ജോസഫിന് മടി കൂടാതെ ക്രിസ്തുവിനെ സംസ്‌കരിക്കാന്‍ സാധിച്ചത്.
ഫാ. അജോ ജോസ്