സീറോ മലങ്കര ആഗസ്റ്റ് 23 മര്‍ക്കോ. 6: 30-44 പകുത്തു നൽകുക

യേശു ശിഷ്യരോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു വിജനസ്ഥലത്തേയ്ക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം’ (6:31). ജനക്കൂട്ടത്തിന്റെ തിരക്കില്‍ നിന്നും യേശു ശിഷ്യരെ തനിച്ച്‌ ഒരിടത്തേയ്ക്ക് കൊണ്ടുപോവുകയാണ്.

സ്‌നേഹത്തിലായിരിക്കുന്നവര്‍ ഇടയ്ക്കിടെ തനിച്ചായിരിക്കേണ്ടത് ആവശ്യമാണ്. മറ്റു തിരക്കുകളില്‍ നിന്നും മാറി, നിനക്കും നിന്റെ സ്വന്തപ്പെട്ടവര്‍ക്കുമായി കുറേ സമയം / ഒരു ദിവസം മാറ്റിവയ്ക്കണം. സ്‌നേഹബന്ധത്തിലായിരിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ വിശ്രമം.

അതുപോലെ തന്നെ, ശിഷ്യരുടെ കൈവശമിരുന്ന അഞ്ച് അപ്പമാണ് യേശു അയ്യായിരം പേര്‍ക്കായി മുറിച്ചു കൊടുക്കുന്നത്. എല്ലാവരും ഭക്ഷിച്ചു തൃപ്തരായെന്നാണ് തിരുവചനം (6:42). പങ്കുവെച്ച് ഭക്ഷിക്കുമ്പോള്‍ ഭക്ഷണത്തിന് സ്വാദ് കൂടുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഒരു മാങ്ങാപ്പഴം പങ്കുവച്ചതിന്റെയും ഒരു ഐസ്‌ക്രീം പകുത്തു കഴിച്ചതിന്റേയും ഓര്‍മ്മകള്‍ ജീവിതത്തിലുടനീളം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ നിന്റെ അനുദിന ഭക്ഷണവേളകളെ പങ്കുവയ്ക്കലിന്റെ അവസരമാക്കുക; ഭക്ഷണത്തോടൊപ്പം നിന്റെ സ്‌നേഹം കൂടെ ചേര്‍ക്കാന്‍ നീ മറക്കാതിരിക്കുക.