സീറോ മലങ്കര സെപ്റ്റംബർ 19 മര്‍ക്കോ. 13: 28-37 യേശുവിന്റെ രണ്ടാമത്തെ വരവ്

ഫാ. ഗീവർഗ്ഗീസ് കൈതവന

സ്ലീബാ പെരുന്നാളിനു ശേഷമുള്ള ഒന്നാം ഞായറായ ഇന്ന് നാം ചിന്തിക്കുന്ന വേദഭാഗം മര്‍ക്കോ. 13:28-37 ആണ്. യേശുവിന്റെ രണ്ടാമത്തെ വരവ് സുനിശ്ചിതമാണെന്നും അതിനെ മുന്‍നിര്‍ത്തി വിശ്വാസികള്‍ പാലിക്കേണ്ട ജാഗ്രതയുമാണ് സുവിശേഷകന്‍ വരച്ചുകാട്ടുന്നത്.

യേശുവിന്റെ രണ്ടാം വരവിന്റെ സുനശ്ചിതത്വം സൂചിപ്പിക്കുന്നതാണ് അത്തിമരത്തില്‍ നിന്നും പഠിക്കുവിന്‍ എന്നത്. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം എന്ന യേശുവിന്റെ ആഹ്വാനം മനുഷ്യപുത്രന്റെ പുനരാഗമനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ളതാണ്. മനോഹരമായ നഗരങ്ങള്‍ ഇല്ലാതാകുന്നതും സംസ്‌കാരങ്ങളും ആചാരങ്ങളും തകര്‍ക്കപ്പെടുമ്പോഴും ഈ ഭൗതികലോകത്തിന്റെ നാശോന്മുഖതയെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കണം. യേശുവിന്റെ രണ്ടാം ആഗമനത്തെക്കുറിച്ചുള്ള വസ്തുത സുനിശ്ചിതമായ യാഥാര്‍ത്ഥ്യമാണെന്ന് ചിന്തിക്കാന്‍ സാധിക്കണം. ഈ ലോകം ശാശ്വതമല്ലായെന്നും അവ ഒരുനാള്‍ കടന്നുപോകുമെന്നും വിശ്വസിക്കുകയും അനശ്വരമായവയില്‍ ആശ്രയിക്കാനും വിശ്വാസം അര്‍പ്പിക്കാനും സാധിക്കണം എന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു.

അതായത് നശ്വരമായ ഈ ഭൗതികലോകത്തിന്റെ അവസാനത്തെക്കുറിച്ചും അനശ്വരമായ ദൈവരാജ്യത്തിന്റെ സ്ഥാപനത്തെക്കുറിച്ചും വിശ്വാസികള്‍ ജാഗരൂകതയുള്ളവരായിരിക്കണം. ഈ ജാഗരൂകതയാണ് ദൂരെ യാത്ര ചെയ്യുന്നവന്റെ ഉപമയിലൂടെ യേശു അരുളിച്ചെയ്യുന്നത്. ഇവിടെ ആവശ്യം ജാഗരൂകതയാണ്. സൂക്ഷ്മതയാണ്. യേശുവിന്റെ വരവിനുവേണ്ടി ജാഗ്രതയോടെ ഉണര്‍ന്നിരിക്കുയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. പറയുന്ന വാക്കിലും ചെയ്യുന്ന പ്രവര്‍ത്തിയിലും ഈ ജാഗ്രത അത്യന്താപേക്ഷിതമാണ്.

ഫാ. ഗീവർഗ്ഗീസ് കൈതവന

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.