അല്മായ പങ്കാളിത്തം സഭയുടെ ശക്തി: മാർ ആലഞ്ചേരി

കാക്കനാട്: അല്മായരുടെ പങ്കാളിത്തത്തിലൂടെയാണ് സഭ കൂടുതൽ ശക്തവും സജീവവുമാകുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാർ സഭയുടെ സിനഡിനോടനുബന്ധിച്ച് സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരും സിനഡു പിതാക്കന്മാരും സംയുക്തമായി നടന്ന സമ്മേളനത്തിൽ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിവിധ അല്മായ വിഭാഗങ്ങളുമായി സിനഡു പിതാക്കന്മാർ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും സഭയിലെ മുഴുവൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരും മെത്രാന്മാരും സംയുക്തമായി സമ്മേളിക്കുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.

സഭയുടെ 35 രൂപതകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ സിനഡു പിതാക്കന്മാരോട് ക്രിയാത്മകമായി സംവദിച്ചു. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളോട് സിനഡ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അല്മായരുടെ വീക്ഷണങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ടു. ആരാധനക്രമത്തിലെ ഐക്യരൂപ്യം, സഭയിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളിൽ സിനഡിന് വ്യക്തമായ നിലപാടുകൾ ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ പോലും മാധ്യമങ്ങൾ അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നതിൽ അല്മായ നേതാക്കൾ ഉൽകണ്ഠ രേഖപ്പെടുത്തി. സഭയുടെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവുകളിലേയ്ക്കും ചാനലുകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങൾ സഭാഗാത്രത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതായി യോഗം വിലയിരുത്തി.

ന്യൂനപക്ഷ സമുദായം എന്ന നിലയിൽ ക്രൈസ്തവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ആയുധമാക്കി കുടിയേറ്റ കർഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളിൽ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. സർക്കാർ ജോലികളിൽ ക്രൈസ്തവ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അല്മായ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആർജ്ജവത്വമാണ് സർക്കാർ കാണിക്കേണ്ടത്.

സഭയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് കൂട്ടായ ചർച്ചയിലൂടെ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. സിനഡു പിതാക്കന്മാർ പ്രാർത്ഥനാപൂർവ്വം ഒരേ മനസ്സോടെ എടുക്കുന്ന തീരുമാനങ്ങൾ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തുമെന്നും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.

സഭയുടെ കുടുംബ-അല്മായ കമ്മീഷൻ നേതൃത്വം നല്കിയ സമ്മേളനത്തിൽ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ചർച്ചകൾക്ക് മാർ റാഫേൽ തട്ടിൽ മോഡറേറ്ററായി. കമ്മിഷൻ സെക്രട്ടറി ഡോ. ജോബി മൂലയിൽ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ