സീറോ മലബാര്‍ ദനഹാ നാലാം വെള്ളി ജനുവരി 31 മത്തായി 11: 20-30 അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍

അനുതപിക്കാത്ത നഗരങ്ങളെ ക്രിസ്തു ശാസിക്കുകയാണ്. അവന്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷേ, അതിനൊത്ത ഫലങ്ങള്‍ അവര്‍ പുറപ്പെടുവിച്ചില്ല. കൂടുതല്‍ നന്മകളും അനുഗ്രഹങ്ങളും ദൈവം നമുക്ക് നല്‍കുമ്പോള്‍ ചിന്തിക്കണം – അത്, നാം കൂടുതല്‍ നന്മകള്‍ ചെയ്യാന്‍വേണ്ടി അവിടുന്ന് തരുന്നതാണ് എന്ന്. കൂടുതല്‍ നല്‍കപ്പെടുന്നവനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു. നഗരങ്ങളുടെ പേരിനു പകരം സ്വന്തം പേരുവച്ച് ഈ വചനഭാഗം വായിക്കുക.

വിയര്‍പ്പൊഴുക്കുന്നവര്‍ക്കും ചുമലിലേറ്റുന്ന ഭാരത്തില്‍ തളരുന്നവര്‍ക്കും ആശ്വാസം അവനാണ്. അവന്റെ അരികിലേയ്ക്ക് നടക്കുവാന്‍ പഠിക്കുക. വഹിക്കുവാന്‍ എളുപ്പമുള്ളതേ നിനക്കുള്ളൂ. ചുമടുകള്‍ ഭാരം കുറഞ്ഞതുമാണ്. പക്ഷേ, ദൈവത്തെ ഉപേക്ഷിച്ച് വഹിക്കുന്ന നുകം എളുപ്പമാകില്ല. ചുമലിലേറ്റുന്ന ഭാരം നിനക്ക് താങ്ങാനുമാകില്ല. ദൈവത്തെ നഷ്ടപ്പെടുത്തി ജീവിതം, എടുക്കുവാന്‍ പറ്റാത്ത ഭാരമാക്കി മാറ്റാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ ദൈവിക കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടട്ടെ. നിന്റെ അദ്ധ്വാനത്തിന്, വഹിക്കുന്ന ഭാരത്തിന് ആശ്വാസം ദൈവം തന്നെയാകട്ടെ.

അദ്ധ്വാനം ഏറുമ്പോഴും ഭാരം കൂടുമ്പോഴും യേശുവിന്റെ അടുത്തേയ്ക്ക് ചെല്ലുക. എന്നാല്‍ യേശു നിന്റെ അടുത്തുതന്നെ ഉണ്ടെന്നതാണ് സത്യം. അവനിലേയ്ക്ക് നിന്റെ മനസ്സും ഹൃദയവും തിരിച്ചാല്‍ മാത്രം മതി. നീ അവന്റെ അടുത്താകും. ക്ലേശവും അദ്ധ്വാനവും കൂടുമ്പോള്‍ യേശുവിലേയ്ക്ക് തിരിയുന്നത് നീ ശീലമാക്കുക. നിന്റെ ജീവിതത്തിലാകമാനം ആശ്വാസം നിറയുന്നത് നിനക്ക് അനുഭവിക്കാനാകും. മറ്റുള്ളവര്‍ക്ക് ആശ്വാസം കൊടുക്കാനാവണമെങ്കില്‍ ശാന്തതയും വിനയവും സ്വന്തമായിട്ടുണ്ടായിരിക്കണം (11:28-29). ഹൃദയശാന്തത അനുഭവിക്കുന്നവനു മാത്രമേ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരാനാവൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS