പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും തമ്മിലും, പ്രസംഗവും ജീവിതവും തമ്മിലും യോജിപ്പ് വേണം. അപ്പോഴാണ് പാറമേല്‍ പണിത ഭവനം പോലെ ഉറപ്പുള്ള വ്യക്തിത്വം നമ്മില്‍ രൂപപ്പെടുക. വാക്കും പ്രവൃത്തിയും തമ്മിലും, പ്രാര്‍ത്ഥനയും ജീവിതവും തമ്മിലും അന്തരം വര്‍ദ്ധിക്കുന്തോറും നമ്മെ ആശ്രയിക്കുന്നവരുടെയും നമ്മോട് ബന്ധപ്പെടുന്നവരുടെയും സ്ഥിതി അപകടത്തിലാവുന്നു; മണലില്‍ പണിതീര്‍ത്ത വീട്ടില്‍ താമസമാക്കിയവരെപ്പോലെ അരക്ഷിതരാകും അവര്‍.
സ്വന്തം വിശ്വാസം മണലിലാണോ, ക്രിസ്തുവാകുന്ന പാറ മേലാണോ പണിതിരിക്കുന്നത് എന്നതും ധ്യാനിക്കേണ്ട വിഷയമാണ്. വ്യക്തിയിലോ, സാഹചര്യത്തിലോ, സംഭവത്തിലോ, ആള്‍ക്കൂട്ടത്തിലോ ആണ് വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നതെങ്കിൽ ഇപ്പറഞ്ഞവയ്ക്ക് മാറ്റം വരുമ്പോള്‍ വിശ്വാസത്തിനും പ്രശ്നം വരാം. എന്നാല്‍, ഈശോയിലാണ് വിശ്വാസം ഉറപ്പിച്ചിരിക്കുന്നതെങ്കില്‍ മറ്റെന്തൊക്കെ മാറിയാലും വിശ്വാസത്തിന് കോട്ടം വരികയില്ല. ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്ന് ആര്‍ക്ക് എന്നെ വേര്‍പെടുത്താനാകും? (റോമ 8:35).
ഫാ. ജി. കടൂപ്പാറയിൽ MCBS