സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം വെള്ളി ഒക്ടോബര്‍ 16 യോഹ 10: 1-15 സ്വരം

ആടുകൾ അവന്റെ സ്വരം കേൾക്കുന്നു (3) എന്ന വചനം ഇക്കാലത്ത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ആടുകൾ കേൾക്കേണ്ടത് ഇടയന്റെ സ്വരമാണ്. കേൾക്കുക എന്നുപറഞ്ഞാൽ ശ്രദ്ധിച്ച് അനുഗമിക്കുക എന്ന് നമ്മൾ മനസിലാക്കണം. ഇടയനെപ്പോലെ വേഷം ധരിച്ച, സ്വരം ഉള്ള, രൂപഭാവങ്ങൾ ഉള്ള പലരും ആടുകളെ പ്രലോഭിപ്പിക്കാനും വഴിതെറ്റിക്കാനും എത്തിയേക്കാം. പക്ഷേ, ആടുകൾ ഇടയന്റെ സ്വരം മാത്രമേ ശ്രവിക്കാവൂ, ശ്രദ്ധിക്കാവൂ.

ഇന്ന് നമ്മളും അത്തരമൊരു സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഒട്ടനവധി സ്വരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇടയന്റേത് എന്ന് തോന്നിപ്പിക്കുന്ന, ഇടയസമാനമായ സ്വരങ്ങൾ. കേൾക്കാൻ ഇമ്പമുള്ളതും വഴിതെറ്റിക്കാൻ പര്യാപ്തവുമായിരിക്കും അവ. ചില വ്യക്തികളിലൂടെയും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുവരുന്ന അത്തരം സ്വരങ്ങളെക്കുറിച്ച് ബോധവാന്മാരാകുക, ജാഗരൂകരാകുക. അനാദി മുതലേയുള്ള ആ സ്വരം, 2000 വർഷമായി കൂടുതൽ വ്യക്തമായ ആ സ്വരം, തിരുസഭയിലൂടെ തുടരുന്ന ആ സ്വരം ‘കേൾക്കാൻ’ ആ സ്വരത്തെ മാത്രം അനുഗമിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.