അനർഹമായവ കരസ്ഥമാക്കാനുള്ള മനുഷ്യന്റെ ത്വര ആദിപാപത്തിൽ നിന്നുമുതൽ നമുക്ക് കാണാവുന്നതാണ്. ഉല്പത്തി പുസ്തകത്തിൽ അനർഹമായ പേരും പ്രശസ്തിയും സമ്പത്തുമെല്ലാം ഉണ്ടാക്കുവാനായി ഇറങ്ങിയ ഒരു ജനതയെ നാം കാണുന്നുണ്ട്. അവർ തങ്ങൾക്കായി കോട്ടയും ഗോപുരവും പണിയുവാനായി തുടങ്ങി. ദൈവത്തെ മറന്ന് സ്വയം പേരും പ്രശസ്തിയും ഉണ്ടാക്കുവാനായി സ്വന്തം കഴിവിൽ ആശ്രയിച്ചപ്പോൾ സ്വന്തം ഭാഷയും അതുവരെയും ഉണ്ടായിരുന്ന ഐക്യവും എല്ലാം നഷ്ടപ്പെട്ടു. ഭൂമുഖത്തു തന്നെ ചിതറിപ്പോയ ആ ജനതയെപ്പോലെ ഇന്നത്തെ ലോകത്ത് സ്വന്തം ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കുമായി സമ്പത്തും അധികാരവുമെല്ലാം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ നാം എന്താണ് ശരിക്കും നേടുന്നത്?
ഇതേ കാര്യം തന്നെയാണ് ജോഷ്വായുടെ പുസ്തകത്തിലും നാം കാണുന്നത്. കർത്താവിനു മുമ്പിൽ നിഷിദ്ധമായത് സ്വന്തം സ്വാർത്ഥത മൂലം കൈവശം വയ്ക്കുന്ന ഇസ്രായേൽക്കാർ ശത്രുക്കളുടെ മുമ്പിൽ തോറ്റുപോകുന്നു. ശത്രുക്കളുടെ കരങ്ങളിൽ നിന്നും ഇസ്രായേലിന് രക്ഷപ്പെടണമെങ്കിൽ തങ്ങളുടെ ഇടയിലുള്ള നിഷിദ്ധവസ്തുക്കൾ മാറ്റി ശുദ്ധരാകണമെന്ന് ദൈവം ജോഷ്വായോട് പറയുന്നു. പൗലോസ് ശ്ലീഹായും റോമക്കാർക്കെഴുതിയ ലേഖനത്തിൽ ഇതു തന്നെയാണ് പറയുന്നത്: ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാൽ ഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. അതുവഴി പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെ നമുക്ക് ലഭിക്കുകയും നമുക്ക് ദൈവത്തെ അബ്ബാ- പിതാവേ എന്നു വിളിക്കുവാൻ സാധിക്കുകയും ചെയ്യും.
മിശിഹാനാഥൻ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറഞ്ഞുകൊണ്ട് നമ്മോടും ഇതേ കാര്യം തന്നെയാണ് പറഞ്ഞുവയ്ക്കുന്നത്. അനർഹമായവ ആഗ്രഹിക്കുകയും അവ നേടുവാൻ വഴിവിട്ട പ്രവർത്തികൾ ചെയ്യുകയും ചെയ്യുന്നവരെ ദൈവം നിഷ്ടൂരമായി നശിപ്പിക്കും (മത്തായി 21:41). മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചതും അതിനെ സംരക്ഷിക്കുവാനായി വേലികെട്ടിയതും മുന്തിരിച്ചക്കു സ്ഥാപിച്ചതും തോട്ടത്തിൽ ഗോപുരം പണിതതുമെല്ലാം ഉടമസ്ഥൻ തന്നെയായിരുന്നു. കൃഷിക്കാർ വെറും കാവൽക്കാർ മാത്രമായിരുന്നു. അവർ, കൃഷി നോക്കിനടത്തി ഉടമസ്ഥന് വിളവ് കൊടുക്കുവാൻ കടപ്പെട്ടവരായിരുന്നിട്ടും അത്യാഗ്രഹം മൂലം അവർ ഉടമസ്ഥന്റെ സമ്പത്തു സ്വന്തമാക്കുവാനായി ബലപ്രയോഗവും കൊലപാതകവും വരെ നടത്തുന്നു. അവരോട് നമുക്കും വെറുപ്പ് തോന്നും. കാരണം, നമുക്കറിയാം വിളവിന്റെ അവകാശി ഉടമസ്ഥൻ തന്നെയാണെന്ന്. എന്നാൽ അതുപോലെ, നമ്മെയും നോക്കുവാൻ ഏല്പിച്ചിരിക്കുന്ന നമ്മുടെ ജീവിതത്തെ നാം എപ്രകാരമാണ് പരിപാലിക്കുന്നത്? അതിന്റെ ഉടമസ്ഥനായ ദൈവത്തിന് എപ്രകാരമാണ് നാം കണക്ക് കൊടുക്കുന്നത്?
നമ്മുടെ ജീവിതം ഈ ഭൂമിയിൽ തുടങ്ങിത്തന്ന നാഥൻ, അതിനെ നമുക്ക് തിരിച്ചറിവാകുന്നിടം വരെയെങ്കിലും സംരക്ഷിക്കുവാനായി മാതാപിതാക്കളാകുന്ന വേലിയും ഗോപുരങ്ങളും പണിത്, കൂദാശകളാകുന്ന വെള്ളവും വളവും നൽകി നമ്മെ പരിപോഷിപ്പിച്ചു. സഹനങ്ങളാകുന്ന ചക്കിൽ കൂടെ കടത്തിവിട്ട് ദൈവസ്നേഹത്തിന്റെ വീഞ്ഞ് ഉണ്ടാക്കുവാനായിഅവസരങ്ങൾ തന്നു.എന്നാൽ, നാം നമ്മുടെ ജീവന്റെ നാഥനോട് എപ്രകാരമാണ് കടപ്പാട് തീർക്കുന്നത്. സർവ്വലോകങ്ങളുടെയും നാഥൻ നമ്മെ കാവലേൽപ്പിച്ചവയുടെ ഉടമകളാകാനുള്ള വ്യർത്ഥമായ പരിശ്രമങ്ങൾ വഴി നാമും ആ ദുഷ്ടരായ ഭൃത്യരെപ്പോലെ പെരുമാറുന്നു.
നമുക്ക് ഈ നോമ്പുകാലത്ത് നമ്മുടെപ്രവർത്തനങ്ങളിലേയ്ക്കും ചിന്തകളിലേയ്ക്കും ഒന്ന് തിരിഞ്ഞുനോക്കാം. പലപ്പോഴും അർഹതപ്പെട്ടതിലും കൂടുതൽ ആഗ്രഹിക്കുകയും അവ മറ്റുള്ളവരിൽ നിന്നും തെറ്റായ വഴികളിലൂടെ നേടുവാൻ പരിശ്രമിക്കുകയും ചെയ്തുപോയ അവസരങ്ങൾ നമ്മുടെ ജീവതത്തിലുണ്ടായിട്ടുണ്ടോ? ഒരുപക്ഷേ, സല്പേരായിരിക്കാം, സ്ഥാനമാനങ്ങളായിരിക്കാം, അപരന്റെ അവസരങ്ങൾ ആയിരിക്കാം… എന്തുതന്നെ ആയാലും പാപികളായ നമുക്കുവേണ്ടി, ദൈവമായിരുന്നിട്ടും അതൊന്നും കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി കുരിശുമരണം സ്വീകരിച്ചവൻ നമ്മെ ക്ഷണിക്കുകയാണ്. ആ കാൽവരി മലമുകളിലേയ്ക്ക്… എല്ലാം കർത്താവിനെപ്രതി തുച്ഛമായി കണ്ടുകൊണ്ട് നമുക്കും കയറാം ആ കാൽവരി യാഗവേദിയിലേയ്ക്ക്… നമ്മെ ഏല്പിച്ചവ ഉടമസ്ഥനു നൽകുവാനായി… ഏറ്റവും നിർമ്മലവും വിശുദ്ധവുമായ ആത്മാവിനാൽ അവന്റെ കുരിശിനോട് ചേർന്ന് നമുക്കും നിത്യപിതാവിനു ബലിയർപ്പിക്കാം. നമ്മുടെ നിർമ്മലമായ ജീവിതബലി സ്വീകരിച്ച് പിതാവായ ദൈവം നമ്മെ നിത്യസമ്മാനത്തിന് അർഹരാക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
ഫാ. ചാക്കോ ചൂരപ്പുഴയിൽ