ഡല്‍ഹിയില്‍ ക്രൈസ്തവദേവാലയം തകര്‍ത്തത് അപലപനീയം: സീറോ മലബാര്‍ സഭ

ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചുനിരത്തിയ സംഭവം തികച്ചും ഖേദകരമാണ്. 13 വര്‍ഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. വിശുദ്ധ കുര്‍ബാനയും ആരാധനാവസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു.

നാനൂറ്റി അമ്പത് കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ പതിമൂന്ന് വര്‍ഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം ഇടിച്ചുനിരത്തിയത്. ഡല്‍ഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവസമൂഹത്തിനു നേരെ ഉണ്ടായ ഈ അതിക്രമത്തില്‍ സീറോ മലബാര്‍ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ മാത്രമല്ല, ഈ ദേവാലയത്തില്‍ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കര്‍ കോളനിയില്‍ ഇടവകാംഗം നല്‍കിയ സ്ഥലത്താണ് ദേവാലയം നിലനിന്നിരുന്നത്.

സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായ ഇടപെടുകയും തങ്ങളുടെ ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികള്‍ക്ക് നീതി നടത്തിത്തരികയും ചെയ്യണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഫാ. അലക്‌സ് ഓണംപള്ളി, സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.