ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് ഓർമ്മയായി

സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് (6 ഏപ്രിൽ 2021) നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen) സ്വവസതിയിലായിരുന്നു അന്ത്യം.

1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഹാൻസ് 1954ൽ പുരോഹിതനായി അഭിഷിക്തനായി. പിന്നീടുള്ള മൂന്നു വർഷം ഫ്രാൻസിലെ സോർബോണിലും പാരീസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂറ്റിലും പഠനം തുടർന്നു ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. നീതീകരണത്തെക്കുറിച്ചായിരുന്നു (Justification: The Doctrine of Karl Barth and a Catholic Reflection) ഡോക്ടറൽ പ്രബന്ധം. സ്വിസ്റ്റർലണ്ടിൽ തിരിച്ചെത്തിയ ഹാൻസ് ക്യൂങ്ങ് രണ്ടു വർഷം ഒരു ഇടവകയുടെ സഹവികാരിയായി നിയമിതനായി. ഈ സമയം പ്രസിദ്ധ പ്രൊട്ടസ്റ്റൻ്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർത്ത് ബാസലിൽ സഭാ നവീകരണത്തെപ്പറ്റിയുള്ള പ്രഭാഷണത്തിനായി വിളിച്ചു. ഈ പ്രഭാഷണത്തിനു ഒരു ആഴ്ച കഴിഞ്ഞ് 1959 ജനുവരി ഇരുപത്തിയഞ്ചാം തീയതി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിനു ആഹ്വാനം ചെയ്തു.

പ്രഭാഷണത്തിനു തയ്യാറാക്കിയ നോട്ടുകൾ The Council and Reunion, എന്ന പേരിൽ ഹാൻസ് ക്യൂങ്ങ് പ്രസദ്ധീകരിച്ചു. ഈ ഗ്രന്ഥം ജർമ്മനിയിലും ഹോളണ്ടിലും ഫ്രാൻസിലും ഇംഗ്ലീഷ് വായനക്കാരുടെ ഇടയിലും ബെസ്റ്റ് സെല്ലറായി. ഈ ഗ്രന്ഥത്തിൻ്റെ പ്രസദ്ധീകരണത്തിനു ശേഷം ജർമ്മനിയിലെ റോട്ടൻബുർഗ് രൂപതയിലെ മെത്രാൻ കാൾ ജോസഫ് ലൈപ്റെക്ട് (Carl Joseph Leiprecht) ഹാൻസിനെ വരാൻ പോകുന്ന കൗൺസിലിനായി തൻ്റെ സ്വകാര്യ ഉപദേഷ്ടാവാകാൻ ക്ഷണിച്ചു.

1960 ൽ ജർമ്മനിയിലെ ട്യൂബിങ്ങനിലെ സർവ്വകലാശാലയിലെ (University of Tübingen) ദൈവശാസ്ത്ര പ്രൊഫസറായി ഹാൻസ് നിയമിതനായി. ഈ കാലഘട്ടത്തിൽ ബനഡിക്ട് പതിനാറാമൻ പാപ്പയും (ജോസഫ് റാറ്റ്സിംഗർ) ഈ സർവ്വകലാശാലയിൽ അധ്യാപകനായിരുന്നു. 1962 ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ഹാൻസിനെ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിത്തൂസായി (Peritus) നിയമിച്ചു. മുപ്പത്തിനാലാം വയസ്സിൽ പേരിത്തൂസായ ഹാൻസ് രണ്ടാം വത്തിക്കാൻ കൗൺസിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാവായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയൻ, ഡച്ച്, ജർമ്മൻ, ഇംഗ്ലീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പ്രാവണ്യമുണ്ടായിരുന്ന ഹാൻസ് ക്യൂങ്ങ് മാധ്യമങ്ങളുടെ മുമ്പിൽ കൗൺസിലിൻ്റെ മുഖമായിരുന്നു.

1971 ൽ പ്രസദ്ധീകരിച്ച Infallible?: An Inquiry, എന്ന ഗ്രന്ഥം കത്തോലിക്കാ സഭയിൽ വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു, പ്രസ്തുത ഗ്രന്ഥത്തിൽ 1870 ലെ ഒന്നാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രധാന പ്രബോധനങ്ങളിൽ ഒന്നായ മാർപാപ്പയുടെ തെറ്റാവരത്തെ (papal infallibility) ഹാൻസ് വെല്ലുവിളിച്ചു. 1967ൽ പ്രസദ്ധീകരിച്ച ദി ചർച്ച് എന്ന പുസ്തകത്തെപ്പറ്റി റോം വിശദീകരണം ആവശ്യപ്പെട്ട സമയത്താണ് മാർപാപ്പയുടെ തെറ്റാവരത്തിനെതിരായി ഹാൻസ് ക്യൂങ്ങ് ചോദ്യങ്ങൾ ഉന്നയിച്ചത്. 1979 ഡിസംബർ മാസം പതിനെട്ടാം തീയതി വത്തിക്കാൻ കത്തോലിക്കാ സർവ്വകലാശാലയിൽ പഠിപ്പിക്കുന്നതിൽ നിന്നു ഹാൻസ് ക്യൂങ്ങിനു വിലക്ക് ഏർപ്പെടുത്തി. 2013 ൽ രോഗബാധിതനായപ്പോഴാണ്  വത്തിക്കാൻ  പ്രസംഗിക്കാനും പ്രസദ്ധീകരിക്കാനുമുള്ള അനുവാദം വീണ്ടും നൽകിയത്. കത്തോലിക്കാ സർവ്വകലാശാലയിലും ഫാക്കൽറ്റികളിലും പഠിപ്പിക്കുന്നതിനു തിരുസഭാധികാരികൾ  നൽകുന്ന അനുവാദമായ missio canonica ഹാൻസ് ക്യൂങ്ങിനു വത്തിക്കാൻ തിരികെ നൽകിയതാളുള്ള രേഖകൾ ലഭ്യമല്ല.

ജർമ്മനിയിലെ ട്യൂബിങ്ങൺ സർവ്വകലാശാലയായ സെക്യുലറായിരുന്നതിനാൽ, ഹാൻസ് 1960 കളിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്യൂമെനിക്കൽ റിസർച്ചിൽ പ്രൊഫസറായി അവിടെ തുടർന്നു. ഈ കാലയളവിലെല്ലാം ഒരു നല്ല കത്തോലിക്കാ പുരോഹിതനായി ഹാൻസ് തുടർന്നു. ഡിസ്പ്യൂട്ട് ട്രൂത്, എന്ന ഹാൻസ് ക്യൂങ്ങിൻ്റെ മൂന്നു വാല്യങ്ങളിലുള്ള ഓർമ്മക്കുറിപ്പിൻ്റെ രണ്ടാം ഭാഗത്തിൽ എൺപതു പേജുകളിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു വിശദീകരിച്ചടുണ്ട് – ജർമ്മൻ മെത്രാൻമാരും വത്തിക്കാൻ ഉദ്യോഗസ്ഥരും ജർമ്മനിക്കു പുറത്തു നടത്തിയ കൂടിക്കാഴ്ച, ട്യൂബിങ്ങൺ സർവ്വകലാശാലയിലെ തൻ്റെ പതിനൊന്നു സഹപ്രവർത്തകരിൽ ഏഴു പേരുടെയും ഒറ്റിക്കൊടുക്കൽ ശാരീരികവും മാനസികവുമായി നേരിട്ട പ്രശ്നങ്ങൾ, വത്തിക്കാൻ്റെ ആരോപണങ്ങൾക്കു ഉത്തരം നൽകാനുള്ള പരിശ്രമം – തുടങ്ങി പലതും.

ജോസഫ് റാറ്റ്സിംഗറും ഹാൻസ് ക്യൂങ്ങും തമ്മിൽ ആശയ പരമായി അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും 2005 ൽ ജോസഫ് റാറ്റ്സിംഗർ മാർപാപ്പ ആയപ്പോൾ അവർ ഇരുവരും മാർപാപ്പയുടെ വേനക്കാല വസതിയായ കാസ്റ്റൽ ഗോണ്ടോൾഫോയിൽ (Castel Gandolfo) സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭം മുതൽ എല്ലാ മതസ്ഥരെയും ഉൾകൊള്ളുന്ന ഒരു സാർവ്വലൗകീക ധാർമ്മികത രൂപപ്പെടുത്താൻ (Foundation for Global Ethic) അക്ഷീണം പ്രയ്നിച്ചു. 1993 ചിക്കാഗോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെൻറിൽ സാർവ്വലൗകികമായ സാന്മാർഗ്ഗിക പ്രഖ്യാപനം ( Declaration Toward a Global Ethic for the Parliament of the World Religions) തയ്യാറാക്കുന്ന ഉത്തരവാദിത്വം ഹാൻസ് ക്യൂങ്ങിൽ നിക്ഷിപ്തമായി. മതങ്ങളുടെ ഇടയിൽ സമാധാനമില്ലാതെ രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാവുകയില്ല എന്ന ചരിത്ര പ്രസിദ്ധമായ നിരീക്ഷണം ഹാൻസിൻ്റേതാണ്.

വിവാദങ്ങളും പ്രതിസന്ധികളും ഈ ദൈവശാസ്ത്ര പ്രതിഭയുടെ കത്തോലിക്കാ വിശ്വാസത്തിലോ പൗരോഹിത്യ ബോധ്യങ്ങളിലോ നിഴൽ വീഴ്ത്തുവാൻ സമ്മതിച്ചില്ല. സഭയെ നവീകരിക്കാനായി ലോകത്തിലേക്കു കുറച്ചു കൂടെ അവളുടെ വാതായനങ്ങൾ തുറക്കാൻ ഹാൻസ് ക്യൂങ്ങ് ശബ്ദിച്ചുകൊണ്ടിരുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.