മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ആരാധനാക്രമവത്സരത്തിലെ ഏലിയാ-ശ്ലീവാ-മൂശാക്കാലത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. യുഗാന്ത്യത്തെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുമ്പോള്‍ പ്രായശ്ചിത്തപ്രവര്‍ത്തികളിലൂടെ അന്ത്യവിധിയ്ക്കായി ഒരുങ്ങാന്‍ ഏലിയാക്കാലം വിശ്വാസികളായ നമ്മെ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
വാഗ്ദാനം ചെയ്യപ്പെട്ട ദാവീദിന്റെ പുത്രന്‍ മിശിഹായാണെന്നും അവന്‍ വഴിയായി സൗഖ്യവും രക്ഷയും നമുക്ക് ലഭിക്കുന്നുവെന്നുമുള്ള ചിന്തകളാണ് അന്ധന് കാഴ്ച നല്‍കുന്ന ഇന്നത്തെ തിരുവചനത്തിന്റെ കാതല്‍. വരാനിരിക്കുന്ന മിശിഹായുടെ അടയാളങ്ങളിലൊന്നായിരുന്നു അന്ധര്‍ക്ക് കാഴ്ച നല്‍കുക എന്നുള്ളത്. ഏശയ്യാ 61:1,2 വാക്യങ്ങള്‍ ഇപപ്രകാരം പയുന്നു: “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന്റെ സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
ഇന്നത്തെ ഒന്നാം വായനയില്‍, നിയമാ. 6:20 മുതലുള്ള വാക്യങ്ങളില്‍ ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് വിമോചനമരുളി ഇസ്രായേലിനെ സംരക്ഷിച്ച് വാഗ്ദത്തനാട്ടിലേയ്ക്ക് നയിച്ചത് വിമോചകനായ കര്‍ത്താവാണെന്ന്, മോശ ഇസ്രായേല്‍ ജനത്തെ ഓര്‍മ്മിപ്പിക്കുന്ന വചനഭാഗമാണ് നാം വായിച്ചുകേട്ടത്. രണ്ടാം വായനയില്‍, ജറുസലേമിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കര്‍ത്താവിനെ, ഏശയ്യാ പ്രവാചകന്‍ ജനത്തെ അനുസ്മരിപ്പിക്കുന്നു. പറുദീസായില്‍ നിന്നും പുറത്താക്കപ്പെട്ട നാള്‍ മുതല്‍ മനുഷ്യന്‍ ഇരുളിലാണ്; അന്ധകാരത്തിന്റെ നിഴല്‍ വീണ ജീവിതവഴികളിലാണ്. മാനവരാശിയുടെ വിമോചനം പൂര്‍ണ്ണമാവുക, മിശിഹായുടെ വരവോടുകൂടിയാണ്. അപ്പോഴാണ് അടയ്ക്കപ്പെട്ട പറുദീസ മാനവകുലത്തിനായി തുറക്കപ്പെടുക. ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയേണമേ എന്ന അന്ധയാചകന്റെ നിലവിളിയില്‍, വരാനിരിക്കുന്ന മിശിഹാ ക്രിസ്തു തന്നെയാണെന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ തിരുവചനഭാഗം പ്രധാനമായും രണ്ട് പ്രധാന ചിന്തകളാണ് നമ്മുടെ മുമ്പില്‍ വയ്ക്കുക. ഒന്നാമതായി, പറുദീസായില്‍ നേര്‍ക്കാഴ്ച നഷ്ടപ്പെട്ട മനുഷ്യന് നേര്‍ക്കാഴ്ച നല്‍കുന്നത് മിശിഹായാണെന്ന് അന്ധയാചകന് കാഴ്ച നല്‍കുന്നതിലൂടെ വചനം സാക്ഷ്യപ്പെടുത്തുന്നു. പാപം മൂലം നേര്‍ക്കാഴ്ച നഷ്ടപ്പെട്ട് ഇരുളായിത്തീര്‍ന്ന ജീവിതമേഖലകളെ നേര്‍ക്കാഴ്ച നല്‍കി പ്രകാശമാക്കാന്‍ ക്രിസ്തുവിനു സാധിക്കും. യോഹ. 8:12 “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” അപ്പോള്‍ ആരാണ് അന്ധകാരത്തില്‍ വസിക്കുന്നത്? യോഹ. 3:19-20 വാക്യങ്ങള്‍ കുറിക്കുന്നു: “പ്രകാശം ലോകത്തിലേയ്ക്കു വന്നു; അവര്‍ അവനെ സ്വീകരിച്ചില്ല.” പ്രകാശമായ ക്രിസ്തുവിനെ സ്വീകരിക്കാത്തവരെല്ലാം അന്ധകാരത്തിലാണ്.
ഒരു കഥ ഇപ്രകാരമാണ്. ഗുരു തന്റെ ശിഷ്യരോട് ഒരു ചോദ്യം ചോദിച്ചു: “ഇരുള്‍ മാറി പ്രകാശമായി എന്ന് നാം തിരിച്ചറിയുന്നതെപ്പോള്‍?” ഒന്നാമത്തെ ശിഷ്യന്‍ അകലെ നിന്നിരുന്ന ആല്‍മരം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: “ആ മരം എനിക്ക് കാണാന്‍ സാധിക്കുമ്പോഴാണ് ഇരുള്‍ മാറി പ്രകാശമായി എന്ന് തിരിച്ചറിയാന്‍ സാധിക്കുക.” രണ്ടാമത്തെ ശിഷ്യന്‍ കുതിരയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: “ആ കുതിരയെ എനിക്ക് കാണാന്‍ സാധിക്കുമ്പോഴാണ് ഇരുള്‍ മാറി പ്രകാശമായി എന്ന് തിരിച്ചറിയാന്‍ സാധിക്കുക.” ഗുരു ഈ ഉത്തരത്തിലൊന്നും തൃപ്തനായില്ല. മൂന്നാമത്തെ ശിഷ്യന്‍ പറഞ്ഞു: “അടുത്തു നില്‍ക്കുന്ന വ്യക്തിയെ സഹോദരനായി തിരിച്ചറിയാന്‍ സാധിക്കുമ്പോഴാണ് ഇരുള്‍ മാറി പ്രകാശമായി എന്ന് തിരിച്ചറിയാന്‍ സാധിക്കുക.” ഗുരു ശിഷ്യനില്‍ തൃപ്തനായി.
പ്രിയമുള്ളവരേ, സഹോദരങ്ങളെ സഹോദരങ്ങളായി കാണാന്‍ സാധിക്കാതെ വരുമ്പോള്‍, സഹായം അര്‍ഹിക്കുന്നവര്‍ക്കെതിരെ കണ്ണടയ്ക്കുമ്പോള്‍, വീണുകിടക്കുന്നവനെതിരെ മുഖം തിരിഞ്ഞുനടക്കുമ്പോള്‍, ക്ഷമിച്ച് സ്‌നേഹിക്കുവാനും എളിമപ്പെടാനും സാധിക്കാതെ വരുമ്പോള്‍, ഞാന്‍ എന്ന മനോഭാവം എന്നില്‍ ശക്തമായി നിഴലിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടയായിട്ടുണ്ട്… നമ്മുടെ ജീവിതങ്ങള്‍ ഇരുളിലാണെന്ന്. നഷ്ടപ്പെട്ട പറുദീസയും നേര്‍ക്കാഴ്ചയും മിശിഹാ നമുക്ക് വീണ്ടെടുത്തു നല്‍കിയിട്ടും നാം നേര്‍ക്കാഴ്ച നഷ്ടപ്പെട്ടവരെപ്പോലെയാണോ ജീവിക്കുന്നത് എന്ന് ആത്മപരിശോധന ചെയ്തുനോക്കേണ്ടതുണ്ട്.
രണ്ടാമതായി, നേര്‍ക്കാഴ്ച വീണ്ടെടുക്കാനുള്ള വ്യവസ്ഥ ഒന്നു മാത്രം, വിശ്വാസം. ലൂക്കാ 41-ാം അദ്ധ്യായം വാക്യത്തില്‍ യേശു ചോദിച്ചു: “ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” ജറീക്കോയിലെ യാചകന്‍ ഒന്നേ ചോദിച്ചുള്ളൂ; കാഴ്ച. യേശു പ്രതിവചിച്ചു: “നിനക്ക് കാഴ്ചയുണ്ടാകട്ടെ.” ‘ഉണ്ടാകട്ടെ’ എന്ന ഒറ്റവാക്കാല്‍ സകലതും സൃഷ്ടിച്ചവനാണ് ദൈവം. ദൈവപുത്രന്‍ അതേ വചനം തന്നെ ആവര്‍ത്തിക്കുന്നു – “നിനക്ക് കാഴ്ചയുണ്ടാകട്ടെ.” ഒരു പുനഃസൃഷ്ടി നടക്കുകയാണ്. ഇല്ലായ്മയില്‍ നിന്നും ദൈവം സകലതും സൃഷ്ടിച്ചെങ്കില്‍ പുനഃസൃഷ്ടിക്ക്, നേര്‍ക്കാഴ്ചയ്ക്ക് ഒരു വ്യവസ്ഥ മാത്രം; അത് വിശ്വാസമാണ്. ഇരുളടഞ്ഞ ജീവിതമേഖലകളില്‍ അന്ധയാചകനെപ്പോലെ പ്രതീക്ഷയോടെ, വിശ്വാസത്തോടെ, പ്രകാശമായ മിശിഹായെ നോക്കി കാത്തിരിക്കുവാന്‍ നമുക്ക് കഴിയട്ടെ. ഇതാണ് ഇന്നത്തെ ലേഖനഭാഗത്തും പൗലോസ് ശ്ലീഹാ തെസലോനിക്കയിലെ സഭയോട് ആഹ്വാനം ചെയ്യുന്നത്. സഹനത്തില്‍ പതറാതെ പ്രതീക്ഷയോടെ, വിശ്വാസത്തോടെ ഉറച്ചുനില്‍ക്കുവിന്‍.
തിരുവചനഭാഗം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വെല്ലുവിളിയാണ്. പുനഃസൃഷ്ടിയായി മാറുക എന്നുള്ളത്. അന്ധയാചകനില്‍ സംഭവിച്ചതുപോലെ, ഒരു പുനഃസൃഷ്ടി നമ്മുടെ ജീവിതങ്ങളിലും നടക്കേണ്ടതുണ്ട്. റോമ 13:12, രാത്രി കഴിയാറായി. പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങേണ്ട കാലഘട്ടത്തില്‍, ഇരുളിന്റെ നിഴല്‍വീണ ജീവിതമേഖലകളില്‍ നിന്ന് സഹോദരങ്ങളെ സ്‌നേഹിക്കുവാനും ശ്രവിക്കുവാനും സാധിക്കാത്ത മനോഭാവങ്ങളില്‍ നിന്ന് പ്രകാശമായ ക്രിസ്തുവിലേയ്ക്കുള്ള വളര്‍ച്ചയ്ക്കായി മിശിഹായുടെ മനോഭാവങ്ങള്‍ സ്വന്തമാക്കാം.
എമ്മാവൂസ് യാത്രയില്‍ തിരിച്ചറിയാതെപോയ യേശുസാന്നിധ്യം അപ്പം മുറിക്കുമ്പോള്‍ ശിഷ്യര്‍ക്ക് കരഗതമായി. ലൂക്കാ 24:31-ാം വാക്യം, “അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു.” ഇന്നും ജീവിക്കുന്ന യേശു അപ്പമായി നമ്മുടെ മുന്നിലേയ്ക്കു വരുന്ന ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം… കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ. ഇരുളടഞ്ഞ ഞങ്ങളുടെ ജീവിതമേഖലകളെ ദുഃഖത്തിന്റെയും വേദനയുടെയും നിരാശയുടെയും ഇടങ്ങളെ പ്രകാശമാക്കാന്‍ പ്രകാശമായ മിശിഹായെ കടന്നുവരേണമേ എന്ന് ഈ സ്‌നേഹത്തിന്റെ ബലിയില്‍ പ്രാര്‍ത്ഥിക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.
ബ്ര. ജിബിന്‍ പാമ്പാടിയില്‍ MCBS