സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കാം

ജിന്‍സി സന്തോഷ്‌

ഗോലിയാത്ത് എന്ന മല്ലനെ വധിച്ച് വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തിപ്പാടി, “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും.”

ഇതേ തുടർന്നുണ്ടായ സാവൂളിലെ അസൂയയുടെ പേരിൽ ദാവീദ് വേട്ടയാടപ്പെട്ടത് നീണ്ട 15 വർഷമാണ്. മരുഭൂമിയിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന, വേട്ടയാടപ്പെട്ടതിനാൽ ഗുഹകളിൽ പോയി മറഞ്ഞിരിക്കണ്ടി വന്ന, സംരക്ഷണാർത്ഥം പാറപ്പുറത്തു കയറിനിൽക്കേണ്ടി വന്ന ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്നുതിർന്ന സങ്കടഗീതങ്ങളാണ് ഇന്ന് നാം വായിച്ച് അഭിഷേകം പ്രാപിക്കുന്ന സങ്കീർത്തനങ്ങൾ.

ചതിക്കപ്പെട്ട ഒരു ജീവിതത്തിൽ നിന്ന് തന്റെ സഹനകാലങ്ങളെ ദാവീദ് സങ്കീർത്തനങ്ങളാക്കി മാറ്റിയപ്പോൾ, ‘എന്റെ ഹൃദയത്തിനിണങ്ങിയവൻ’ എന്ന് ദൈവം കൈയ്യൊപ്പു വച്ച ജീവിതം ഓരോ വിരുന്നിന്റെയും പിന്നാമ്പുറത്ത് കത്തി എരിഞ്ഞടങ്ങിയ വിറകുകൾ ഉണ്ടെന്ന് മറക്കരുത്. ജീവിതയാത്രയിൽ ഏതെങ്കിലും കാരണങ്ങളെപ്രതി ആരുടെയൊക്കെയോ കരങ്ങളാൽ നീ വേട്ടയാടപ്പെടുന്നുണ്ടെങ്കിൽ തിരിച്ചറിയുക, സഹനത്തിന്റെ തീച്ചൂളയിലാണ് നിന്റെ മേൽ വർഷിക്കപ്പെട്ട കൃപകൾ ജ്വലിക്കുന്നതും പക്വത പ്രാപിക്കുന്നതും.

ദുരിതകാലങ്ങൾ നിന്നിലെ അഭിഷേകത്തെ പാകപ്പെടുത്തുന്നു എന്ന തിരിച്ചറിവ് സ്വജീവിതത്തെ അപരനു മുമ്പിൽ ഒരു സങ്കീർത്തനമായി സമർപ്പിക്കുവാൻ നിന്നെ സഹായിക്കും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.