സുഡാനിൽ, വേൾഡ് ഫുഡ് പ്രോഗാമിന്റെ സംഭരണശാലകൾ കൊള്ളയടിച്ചു

സുഡാനിലെ ഡാർഫറിൽ, സായുധസംഘം, ലോക ഭക്ഷ്യപരിപാടിയുടെ സംഭരണ ശാലകൾ ആക്രമിച്ച് 5000 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ കവർച്ചചെയ്തു. ഇതിനെ തുടർന്ന് ഈ സംഘടന അതിൻറെ പ്രവർത്തനം താല്ക്കാലികമായി നിറുത്തിവച്ചു.സുഡാനിലെ ഡാർഫറിൽ സംജാതമായ പ്രതികൂല സാഹചര്യങ്ങൾ മൂലം ലോക ഭഷ്യപരിപാടി (World Food Program- WFP) പ്രവർത്തനങ്ങൾ താല്ക്കാലികമായി നിറുത്തിവച്ചിരിക്കുന്നത് ആ പ്രദേശത്തെ 20 ലക്ഷത്തോളം പേരെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്തുത സംഘടന പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബർ അവസാനയാഴ്ച ലോക ഭക്ഷ്യപരിപാടിയുടെ മൂന്നു സംഭരണ ശാലകൾ അജ്ഞാത സായുധ സംഘം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ സംഘടന അവിടെ പ്രവർത്തനം സ്തംഭിപ്പിച്ചത്. 5000 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ കവർച്ച ചെയ്യപ്പെട്ടുവെന്ന് സംഘടന വെളിപ്പെടുത്തി.

ഭക്ഷണം ഏറ്റവും ആവശ്യമായിരിക്കുന്ന രണ്ടു ദശലത്തോളം പേരെയാണ് ഈ സായുധ സംഘം കൊള്ളയടിച്ചതെന്ന് ഭക്ഷ്യപരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറെക്ടർ ഡേവിഡ് ബീസ്ലി ഒരു പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റം പാവപ്പെട്ട നാടുകളിൽ ഒന്നായ സുഡാനിൽ പുതുവർഷത്തിൽ ഒരു കോടി 10 ലക്ഷം പേർക്ക് ഭക്ഷ്യസഹായം ആവശ്യമാണെന്ന് ഈ സംഘടന കണക്കാക്കുന്നു.

ആകയാൽ കവർച്ച ചെയ്യപ്പെട്ട വസ്തുക്കൾ കണ്ടെത്തി തിരികെ പിടിക്കാനും ഉത്തര ഡാർഫറിൽ ലോക ഭക്ഷ്യപരിപാടിയുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും ഈ സംഘടന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.