ശ്രീലങ്കയിൽ ദൈവാലയത്തിനു നേരെ കല്ലേറ്; ക്രൈസ്തവർക്ക് ജാഗ്രതാനിർദ്ദേശം നൽകി കർദ്ദിനാൾ രഞ്ജിത്ത്‌

ചാവേർ ആക്രമണം നടന്ന സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിനു നേരെ അജ്ഞാതർ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ ക്രൈസ്തവ ദൈവാലയത്തിലുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമികളുടെ കല്ലേറ്.

ദൈവാലയത്തിലെ രൂപത്തിനു നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുവെന്നും സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിരവധി സംഘങ്ങൾ പരിശ്രമിക്കുന്നതായും അതിനാൽ ക്രൈസ്തവർ ജാഗ്രത പുലർത്തണമെന്നും ദൈവാലയം സന്ദർശിച്ച കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്‌ നിർദ്ദേശിച്ചു. ജനങ്ങൾക്ക് നീതി ലഭിക്കുവോളം അവരോടൊപ്പം നിലകൊള്ളുമെന്നും ഭരണകൂടവും പ്രതിപക്ഷവും ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസിഎസുമായി ബന്ധമുള്ള ‘നാഷണൽ തൗഹീദ് ജമാ അത്ത്’ അംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ് ഇതുവരെയുണ്ടായ നടപടി. ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്ന ഭരണകൂടത്തിനും സുരക്ഷാ സേനയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. വിശ്വാസികളുടെ പ്രതിഷേധത്തിൽ പുന്തുണയുമായി നിരവധി വൈദികരാണ് കടന്നുവരുന്നത്.