‘അക്വേറിയം’ എന്നപേരില്‍ ഒടിടി റിലീസിന് ഒരുങ്ങിയ ‘പിതാവിനും പുത്രനും’ എന്ന നിരോധിത സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

വാസ്തവ വിരുദ്ധവും, മനുഷ്യത്വരഹിതവും, ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞതുമായ കഥ. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം. 2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട ‘പിതാവിനും പുത്രനും’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം, മനസ്സില്‍ നന്മയുള്ള സകലരെയും വേദനിപ്പിക്കുന്നതായിരുന്നു.

സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും, റിവിഷന്‍ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ക്രൈസ്തവര്‍ക്കും സന്യസ്തര്‍ക്കും എതിരായ ദുഷ്പ്രചരണങ്ങള്‍ മാത്രം ലക്ഷ്യംവച്ച് നിര്‍മ്മിച്ച ആ സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവര്‍ത്തകര്‍ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയത്.

2020ല്‍, മറ്റൊരു ചിത്രം എന്ന വ്യാജേന പേരുമാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുകയും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് ലഭ്യമായ വിവരം. OTT റിലീസിനോട് അനുബന്ധിച്ച് പത്രങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് അവര്‍ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു.

2013ല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയില്‍ സിനിമയുടെ മുഴുവന്‍ തിരക്കഥയും പിന്നണി പ്രവര്‍ത്തകര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അത്തരത്തില്‍ തിരക്കഥ വായിക്കാന്‍ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യംവച്ചത് എന്താണെന്ന് ഏറെപ്പേര്‍ക്കും മനസിലാക്കാനായത്.

ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്‌കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങള്‍ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേര്‍ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു.

ഈ ചലച്ചിത്രം പുതിയപേരില്‍ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കൊപ്പം, സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള അതിന്റെ ട്രെയ്ലറും പ്രചരിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘വോയ്സ് ഓഫ് നണ്‍സ്’ നിയമപരമായി നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

റിട്ട് പെറ്റിഷന്‍ പരിഗണിച്ച ഹൈക്കോടതി മെയ് പതിനാലിന് ഛഠഠ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘അക്വേറിയം’ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. സന്യാസിനിമാര്‍ക്കുവേണ്ടി കേരളഹൈക്കോടതിയിലെ അഭിഭാഷകരായ അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം, അഡ്വ. ജോണ്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.