വി. കൊച്ചുത്രേസ്യാ ഒരിക്കല്‍ രോഗബാധിതയായി കിടക്കുകയായിരുന്നു . ശരീരത്തില്‍ നിറയെ വ്രണങ്ങള്‍. ആ വ്രണങ്ങളുമായി, കിടന്ന കിടപ്പ് കിടക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. വ്രണങ്ങള്‍ കഴുകിക്കെട്ടുന്നതും ഡ്രസ്സ് മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം മറ്റു കന്യാസ്ത്രികളായിരുന്നു. വളരെ സന്തോഷത്തോടെ കൊച്ചുത്രേസ്യാ ഇശോയില്‍ നിന്നും സഹനങ്ങള്‍ ഏറ്റുവാങ്ങി.
ഒരു ദിവസം ഒരു സിസ്റ്റര്‍ കൊച്ചുത്രേസ്യായെ പരിചരിക്കാനെത്തി. വ്രണങ്ങളെല്ലാം കഴുകിക്കെട്ടി. ഡ്രസ്സ് മാറ്റുവാനായി നീളത്തിലുള്ള ഒരു വിരിപ്പ് എടുത്തു. ശരീരമാസകലം വ്രണങ്ങള്‍ നിറഞ്ഞിരുന്നതിനാല്‍ തുന്നിയ ഉടുപ്പുകള്‍ ഇടാന്‍ നിവൃത്തിയില്ലായിരുന്നു. പകരം നീളവും വീതിയുമുള്ള വിരികള്‍ പുതപ്പിച്ചിട്ട് പിന്‍ ചെയ്യുകയാണ് ചെയ്തിരുന്നത്. ആ കൊച്ചുസിസ്റ്റര്‍ പരിചയക്കുറവ് മൂലം പിന്‍ ചെയ്തത് കൊച്ചുത്രേസ്യയുടെ തോള്‍ഭാഗത്തുള്ള ഒരു വ്രണവും കൂട്ടിയാണ്. കൊച്ചുത്രേസ്യായ്ക്ക് നന്നായി നൊന്തു. പക്ഷെ മിണ്ടിയില്ല. ആ ദിവസം മുഴുവനും ആ വേദനയും സഹിച്ചുകൊണ്ട് കൊച്ചുത്രേസ്യാ കിടന്നു. വൈകുന്നേരമായപ്പോള്‍ കൊച്ചുത്രേസ്യയുടെ ചേച്ചി അവരെ കാണാനെത്തി. മറ്റാരും കേള്‍ക്കുന്നില്ല എന്നുറപ്പായപ്പോള്‍ അവള്‍ ചേച്ചിയോട് പറഞ്ഞു: ‘ചേച്ചി, എന്റെ തോളോട് ചേര്‍ന്ന് വ്രണവുമായി ബന്ധിച്ചിരിക്കുന്ന ആ പിൻ ഒന്ന് ഊരിയെടുത്തേ’ എന്ന്.
ചേച്ചി അത് ഊരിയെടുത്തു. എന്നിട്ട്, കണ്ണുനീരോടെ കൊച്ചുത്രേസ്യയോട് ചോദിച്ചു: ‘നിയെന്തേ ഇതുവരെ ഇത് ആരോടും പറയാതെ സഹിച്ചത്?’ അവള്‍ പറഞ്ഞു: ‘ഞാനിതു പറഞ്ഞാല്‍ എന്നെ സ്‌നേഹത്തോടെ പരിചരിച്ച ആ കൊച്ചുസിസ്റ്റര്‍ വേദനിക്കും. ആ സിസ്റ്റര്‍ തനിക്കു പറ്റിയ അബദ്ധം മദറിനോട് പോയ് പറയും. മദര്‍ ആ സിസ്റ്ററിനെ ശകാരിക്കും. മാത്രമല്ല, ഈ സംഭവം മഠം മുഴുവന്‍ അറിയും. അങ്ങനെ മറ്റുള്ളവരെല്ലാം എന്നെപ്രതി വേദനിക്കാന്‍ ഇടയാകും. അതിനാലാണ് ഞാന്‍ ഇത് ആരോടും പറയാതിരുന്നത്.’
സ്വന്തം സുഖവും സ്വന്തം ഇഷ്ടവും ത്യജിച്ചുകൊണ്ട് ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കേണ്ടത് എങ്ങനെ എന്ന മാതൃകയാണ് വി. കൊച്ചുത്രേസ്യയുടെ ജീവിതത്തിലെ ഈ സംഭവം നല്‍കുന്നത്.