പരിശുദ്ധ മറിയത്തെ സ്‌നേഹിച്ച വി. കൊച്ചുത്രേസ്യ

ചെറുപ്പം മുതല്‍ക്കേ പരിശുദ്ധ അമ്മയോട് ഭക്തിയും സ്‌നേഹവുമുള്ളവളായിരുന്നു വി. കൊച്ചുത്രേസ്യ. പെറ്റമ്മയായ വിശുദ്ധ സെലിന്‍ മരണമടഞ്ഞപ്പോള്‍ സ്വന്തം അമ്മയായി അവള്‍ സ്വീകരിച്ചത് പരിശുദ്ധ മറിയത്തെയായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു അവള്‍ക്ക് പരിശുദ്ധ അമ്മയോട്.

അതുപോലെ മാതാവിന്റെ കാശുരൂപം ധരിച്ചുനടക്കുന്നവളായിരുന്നു കൊച്ചുത്രേസ്യ. ജപമാല ഭക്തയുമായിരുന്നു. മറിയത്തെ അവള്‍ അര്‍ഹിക്കുന്ന രീതിയില്‍ സ്‌നേഹിക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല എന്നായിരുന്നു കൊച്ചുത്രേസ്യായുടെ വിശ്വാസം. അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടന്നത് മാതാവിന്റെ തിരുനാള്‍ ദിനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

1888 ലെ മംഗളവാര്‍ത്താദിനത്തിലാണ് അവള്‍ മഠത്തില്‍ ചേര്‍ന്നത്. കാരുണ്യമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സഭാവസ്ത്രം സ്വീകരിച്ചു. മാതാവിന്റെ ജനനത്തിരുനാള്‍ ദിനത്തില്‍ വ്രതവാഗ്ദാനം നടത്തി. ഒരുദിവസം പിതാവായ വിശുദ്ധ മാര്‍ട്ടിന്‍ രോഗിയായ അവളുടെ മുറിയില്‍ മാതാവിന്റെ ഒരു രൂപം കൊണ്ടുവന്ന് വച്ചതിന് ശേഷം കുര്‍ബാനയില്‍ പങ്കെടുക്കാനായി പോയി. മുറിയില്‍ ഒറ്റയ്ക്കായ കൊച്ചുത്രേസ്യാ നോക്കിയപ്പോള്‍ കണ്ടത് മാതാവിന്റെ തിരുസ്വരൂപം തന്നെ നോക്കി പുഞ്ചിരിക്കുന്നതാണ്. അതോടെ അവളുടെ രോഗവും ഇല്ലാതായി. കൊച്ചുത്രേസ്യയെപ്പോലെ മാതാവിന്റെ മടിയിലെ അനുസരണയുള്ള കുഞ്ഞായി നമുക്കും ജീവിക്കാന്‍ പരിശ്രമിക്കാം.