മദർ തെരേസ – കാലം മറക്കാത്ത അമ്മ

ഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തെരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ.എൽ. ശർമ്മ ഉപയോഗിച്ച വാക്കാണിത് “We have lost a Mahatma.”

കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ട് നാളെ സെപ്റ്റംബർ 5-ന് 26 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തെരേസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

പ്രസിദ്ധ ബ്രിട്ടിഷ് പത്രപ്രവർത്തകനും മദർ തെരേസായുടെ വലിയ ആരാധകനുമായിരുന്ന മാൽക്കം മഗ് ഗ്രിഡ്ജ്, മദർ തെരേസായുടെ സ്നേഹത്തിലുള്ള പ്രവർത്തിയെക്കുറിച്ച് ഇപ്രകാരം എഴുതി: “1946 സെപ്റ്റംബർ മാസം പത്താം തീയതി കൽക്കട്ടയിലെ ലോറോറ്റോ കോൺവെന്റിന്റെ നാലു മതിലുകൾ ഉപേക്ഷിച്ച്, മഠത്തിന്റെ ആവൃതിക്കു പുറത്ത് കൽക്കട്ടയിലെ തെരുവിൽ എകയായി ജീവിച്ച് ദൈവത്തിനുവേണ്ടി എന്തെങ്കിലും മനോഹരമായതു ചെയ്യാൻ തീരുമാനിച്ചതിനുശേഷം ഈ പൊക്കം കുറഞ്ഞ  വലിയ സ്ത്രീയിൽ നിന്നും ധാരാളം മഷി നിർഗളിച്ചു. ഇന്നവൾ നമ്മുടെ കാലഘട്ടത്തിലെ ഒരു ഇതിഹാസമാണ്. സമയം മുന്നോട്ട് ഒഴുകുന്നു! പക്ഷേ ഇതിഹാസത്തിനൊരിക്കലും മരണമില്ല.”

പ്രാർത്ഥിക്കുന്ന യേശുവിനെ പുനർജീവിപ്പിച്ച മദർ തെരേസ

സുവിശേഷങ്ങൾ യേശു നിരന്തരം പ്രാർത്ഥിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അവൻ ദൈവാലയത്തിലും സിനഗോഗുകളിലും എകാന്തസ്ഥലങ്ങളിലും മരുഭൂമിയിലും പ്രാർത്ഥിച്ചിരുന്നു. എല്ലായിടത്തും അവൻ പ്രാർത്ഥിച്ചിരുന്നു; പൊതുവായും വ്യക്തിപരമായും. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും പ്രാർത്ഥിച്ചിരുന്ന യേശുവിന്റെ ജീവിതമാതൃക സ്വജീവിതത്തിലും മദർ തെരേസ അനുവർത്തിച്ചിരുന്നു. അവൾ സ്വയം പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്തിരുന്നു.

തന്നെ കാണാൻ വന്ന പത്രപ്രവർത്തകരെപ്പോലും പ്രാർത്ഥിക്കാൻ മദർ ക്ഷണിച്ചിരുന്നു. മദറും സഹോദരിമാരും യാത്രാവേളകളിൽ ദൂരം അളന്നിരുന്നത്, അർപ്പിക്കുന്ന ജപമാലകളുടെ എണ്ണം മനസ്സിലാക്കിയായിരുന്നു. ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നത് അവരുടെ പ്രകൃതത്തിന്റെ ഭാഗമായിരുന്നു. ധ്യാനനിരതമായ നിശബ്ദതയുടെ ഫലമായിരുന്നു മദറിന്റെ പ്രാർത്ഥന. The Joy of Loving: A Guide to Daily Living with Mother Teresa എന്ന ഗ്രന്ഥത്തിൽ അഞ്ചു തരത്തിലുള്ള നിശബ്ദതയെക്കുറിച്ച് മദർ സംസാരിക്കുന്നുണ്ട്‌ – നാവിന്റെ, ഹൃദയത്തിന്റെ, കണ്ണുകളുടെ, ചെവിയുടെ, മനസ്സിന്റെ – മാൽക്കം മഗ് ഡ്രിജിന്റെ Something Beautiful for God എന്ന മദർ തേരേസാായുടെ ജീവചരിത്രരത്തിൽ, ദൈവം നിശബ്ദതയുടെ സുഹൃത്താണ് (God is the freind of Silence) എന്ന് മദർ പറയുന്നു. കൽക്കട്ടയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന The Statesman എന്ന പത്രത്തിന്റെ എഡിറ്റർ ഡെസ്മണ്ട് ഡോയിഗ് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ജീവിതത്തിന്റെ അരക്ഷിതാവസ്ഥയുടെ നിമിഷങ്ങളിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ മദർ എപ്പോഴും ഞങ്ങളെ ഉപദേേശിക്കുമായിരുന്നു. പ്രാർത്ഥനയില്ലായിരുന്നെങ്കിൽ അവളുടെ ശുശ്രൂഷകൾ മുഴുവൻ വെറും സാമൂഹികപ്രവർത്തനങ്ങളായി മാത്രം ഗണിച്ചേനേ.”

1979-ല്‍ ഓസ്ലോയിൽ വച്ച് മദർ സമാധാനത്തിനുള്ള നോബേൽ സമ്മാനം സ്വീകരിക്കവേ സദസ്സിനെ മുഴുവൻ വി. ഫ്രാൻസീസ് അസീസ്സിയുടെ “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ” എന്ന പ്രാർത്ഥന ചൊല്ലുവാൻ ക്ഷണിച്ചു. മറ്റൊരവസരത്തിൽ ഗാസയിലെ ചെക്ക്പോസ്റ്റിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ എന്തെങ്കിലും ആയുധം മദറിന്റെ കൈവശമുണ്ടോ എന്നു ചോദിച്ചപ്പോൾ “ഉണ്ട്, എന്റെ പ്രാർത്ഥനാപുസ്തകം” എന്നായിരുന്നു മദറിന്റെ മറുപടി. ഒഴിവുസമയം ഉണ്ടായതുകൊണ്ടല്ല മദർ പ്രാർത്ഥിച്ചിരുന്നത്. മറിച്ച് പ്രാർത്ഥനയ്ക്കായി അവൾ സമയം കണ്ടെത്തിയതുകൊണ്ടാണ്. പ്രാർത്ഥന ഒരിക്കലും മദറിനു ഒരു ആഡംബരമായിരുന്നില്ല. ക്രിസ്തുവിനുവേണ്ടിയാണ് എല്ലാം ചെയ്യുന്നത് എന്നതിന്റെ പ്രകടനമായിരുന്നു പ്രാർത്ഥന.

മദർ തെരേസ – വിശുദ്ധ കുർബാനയുടെ കന്യാസ്ത്രീ

സമാന്തര സുവിശേഷങ്ങളിലെ പീഡാനുഭവ വിവരണവും യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അദ്ധ്യായവും ലൂക്കാ സുവിശേഷത്തിലെ പുനരുത്ഥാന വിവരണവും (ലൂക്കാ 24:28-35) അപ്പ. പ്രവ. 2:42 20: 7-12, 1 കോറി 11: 23-29 -ലൊക്കെ വിശുദ്ധ കുർബാന യേശുവിനും ആദിമ ക്രൈസ്തവർക്കും എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നുവെന്ന് നമുക്കു കാണാൻ കഴിയും. വെല്ലുവിളി നിറഞ്ഞ ശുശ്രൂഷാജീവിതത്തിന് മദർ ഊർജ്ജം കണ്ടെത്തിയത് വിശുദ്ധ കുർബാനയിൽ നിന്നാണ്. എണ്ണുറു വർഷത്തിനിടയിൽ ആദ്യമായി കത്തോലിക്കാ കന്യാസ്ത്രീകളെ ശുശ്രൂഷയ്ക്കായി യെമൻ ഗവൺമെന്റ് ഓദ്യോഗികമായി ക്ഷണിച്ചപ്പോൾ, “ഞങ്ങൾക്ക് ഞങ്ങളുടെ പുരോഹിതരെയും കൊണ്ടുവരണം. കാരണം, വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്ക് ശുശ്രൂഷ ചെയ്യാൻ കഴിയുകയില്ല” എന്നായിരുന്നു മദറിന്റെ മറുപടി.

അതിരാവിലെ 4.30-ന് എഴുന്നേൽക്കുന്ന ഉപവിയുടെ സഹോദരിമാരുടെ ഏറ്റവും പ്രധാന സമയം വിശുദ്ധ കുർബാന അർപ്പണമാണ്. വിശുദ്ധ കുർബാന, സമർപ്പണജീവിതത്തിന്റെ ആത്മീയ ആധാരവും അവരുടെ അനുദിന കടമകളുടെ ആരംഭബിന്ദുവുമാണ്. വിശുദ്ധ കുർബാനയില്ലാതെ ഒരു ദിവസമോ മണിക്കൂറോ തനിക്ക് തള്ളിനീക്കാനാവില്ലന്ന് ജീവചരിത്രകാരനായ മാൽകം മഗ് ഡ്രിജിനോട് മദർ പറഞ്ഞിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ മുമ്പിലുള്ള ഒരു മണിക്കൂർ ആരാധനയോടെയാണ് ഉപവിയുടെ സഹോദരിമാരുടെ ഓരോ ദിവസവും അവസാനിച്ചിരുന്നത്.

മദർ – ദരിദ്രയായ കന്യാസ്ത്രീ

തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വയം സ്വീകരിച്ച (ഫിലി2: 6-11), തല ചായ്ക്കാൻ ഇടം ഇല്ലാതിരുന്ന (മത്തായി 8:20) യേശുവായിരുന്നു മദർ തെരേസയുടെ പ്രേമഭാജനം.”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തു തന്നത്‌” (മത്തായി 25:40) എന്നു പറഞ്ഞതുവഴി, പാവപ്പെട്ടവരിൽ പാവപ്പെട്ടവനോട് താദാത്മ്യപ്പെട്ട യേശുവിനെ സമ്പൂർണ്ണമായി മുഴുഹൃദയത്തോടെ സ്നേഹിക്കാൻ പാവപ്പെട്ടവിൽ യേശുവിന്റെ മുഖം ദർശിച്ച മദർ തെരേസാ, വി. പൗലോസിനെപ്പോലെ പറയുമായിരുന്നു: “ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വ്വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടം പോലെ കരുതുകയുമാണ്‌” (ഫിലിപ്പി 3:8).

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോടിക്കണക്കിനു രൂപാ അവളെത്തേടി വന്നു. പക്ഷേ, അതെല്ലാം പാവങ്ങൾക്കുവേണ്ടി മാത്രം അവൾ ചിലവഴിച്ചു. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 1,92,000-ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. ഒരിക്കൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ MC കോൺവെന്റിലേയ്ക്ക് ഫ്രിഡ്ജ്, വാക്വം ക്ലീനർ, കാർപറ്റ് ഇവ സമ്മാനമായി ലഭിച്ചു. പക്ഷേ, അവയൊന്നും സിസ്റ്റേഴ്സ് താമസിക്കുന്ന സ്ഥലത്ത് അവർ ഉപയോഗിച്ചില്ല. അതെല്ലാം പാവങ്ങൾക്കുവേണ്ടി അവർ ഉപയോഗിച്ചു. മദർ തെരേസാ കൊൺവെന്റുകളിൽ വാഷിംഗ് മെഷനുകൾ ഉപയോഗിക്കാറില്ല. പള്ളിയിലും സന്ദർശകമുറിയിലും മാത്രമേ ഫാൻ ഉപയോഗിക്കാറുള്ളൂ. പാവങ്ങളോട് ഫലപ്രദമായി സംവദിക്കാൻ ദാരിദ്യത്തില്‍ ജീവിക്കുക അത്യാവശ്യമാണന്നാണ് മദർ തെരേസായുടെ ബോധ്യം.

ഒരിക്കൽ ഒരു യാചകൻ മദറിനെ സമീപിച്ചു ഭക്ഷണത്തിനായി യാചിച്ചു. മദറിന്റെ കൈവശം ബസ് കൂലിക്കുള്ള പൈസയേയെ ഉണ്ടായിരുന്നുള്ളൂ. അത് ആ സഹോദരന് സന്തോഷപൂർവ്വം നൽകി കാൽനടയായി മദർ മഠത്തിലേയ്ക്കു പോയി.

മദർ തെരേസ – ദൈവാശ്രയത്തിന്റെ മദ്ധ്യസ്ഥ

മത്തായിയുടെ സുവിശേഷത്തിൽ (മത്തായി 6:25-34) യേശു ദൈവാശ്രയബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. യേശു, സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തെരേസയുടെ ജീവിതവും. പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ സേവിക്കാൻ മദർ ഇറങ്ങിത്തിരിക്കുമ്പോൾ ദൈവാശ്രയബോധമല്ലാതെ മറ്റൊന്നും കാരുണ്യത്തിന്റെ മാലാഖയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല.

ഒരു യാചകൻ അവന്റെ ഒരു ദിവസത്തെ സമ്പാദ്യം മുഴുവൻ മദറിനു നൽകി. ഒരു യുവദമ്പതികൾ അവരുടെ ഹണിമൂണിനു വച്ചിരുന്ന തുക മദറിനു നൽകി. മറ്റൊരിക്കൽ നാലു വയസ്സുള്ള ഒരു ഹൈന്ദവബാലൻ മദർ തെരേസാ ഭവനത്തിൽ പഞ്ചസാര ഇല്ലന്നറിഞ്ഞ് മാതാപിതാക്കളോടു പറഞ്ഞു: “അടുത്ത മൂന്നു ദിവസത്തേയ്ക്ക് എനിക്കു പഞ്ചസാര വേണ്ട, അവ സൂക്ഷിച്ചുവച്ച് മദർ തെരേസ ഭവനത്തിലെ പാവപ്പെട്ട കുട്ടികൾക്കു നൽകാം.” പിന്നീട് ബാലന്റെ മാതാപിതാക്കൾ ഒരു ചാക്ക് പഞ്ചസാരയുമായി മദറിന്റെ അടുത്തെത്തി. വേറൊരവസരത്തിൽ തളർവാതം പിടിപെട്ട് വലതു കൈയ്യാല്ലാതെ ഒന്നും അനക്കാൻ സാധിക്കാതെ ഒരു മനുഷ്യനെ മദർ കണ്ടുമുട്ടി. അവന്, ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായിരുന്ന സിഗരറ്റുവലി ഉപേക്ഷിച്ചു ആഴ്ചയിൽ പതിനഞ്ചു ഡോളർ മദർ തെരേസായുടെ പാവങ്ങൾക്കു നൽകാൻ തീരുമാനിച്ചു.

ബെയ്റൂത്തിലുള്ള കോൺവെന്റിലേയ്ക്കു തീവ്രമായി അംഗവൈകല്യം ബാധിച്ച 55 കുട്ടികളുമായി മദർ തെരേസാ വന്നു. അവർക്കു കൊടുക്കാൻ മദറിന്റെ കൈവശം ഒന്നുമില്ലായിരുന്നു. നിമിഷങ്ങൾക്കകം കുട്ടികളെ സഹായിക്കാൻ ഒരു നീണ്ടനിര കോൺവെന്റിന്റെ മുമ്പിലുണ്ടായിരുന്നു. ആ കൂട്ടത്തിൽ തങ്ങളുടെ കൊച്ചുടുപ്പുകളും കളിപ്പാട്ടങ്ങളുമായി കൊച്ചുകുട്ടികളും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി  ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ സൗജന്യ വിമാന ടിക്കറ്റ് മദർ തെരേസായ്ക്കു നൽകിയിരുന്നു.

മദർ തെരേസ – ഉപവിയുടെ വഴികാട്ടി

പരസ്യജീവിതത്തിന്റെ ആരംഭത്തിൽ തന്നെ യേശു ശിഷ്യന്മാരെ തെരഞ്ഞെടുത്തതുപോലെ മദറിന്റെ, പാവപ്പെട്ടവർക്കുവേണ്ടിയുള്ള എളിയ ശുശ്രൂഷയിലും പിൻഗാമികൾ ഏറെയുണ്ടായി. പിൽക്കാലത്ത് സി. ആഗ്നസ് എന്നറിയപ്പെട്ട സുഭാഷിണി ദാസായിരുന്നു മദർ തെരേസായുടെ ആദ്യ അനുയായി. പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ വേണ്ടി സമ്പന്നയായിരുന്ന സുഭാഷിണി അതെല്ലാം ഉപേക്ഷിച്ചു. 1949 മാർച്ച് 19-ന്  മദറിനോടൊപ്പം ചേർന്നു. ആ വർഷവസാനത്തോടെ അഞ്ചു സഹോദരിമാർ മദറിനൊപ്പം കൂടി .അടുത്ത വർഷം 1950 ഒക്ടോബർ 7-ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മിഷനറീസ് ഓഫ് ചാരിറ്റിയെ അംഗീകരിച്ചു.  ഇന്ന് 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500-ഓളം ഉപവിയുടെ സഹോദരിമാർ ശുശ്രൂഷ ചെയ്യുന്നു.

ഒരിക്കൽ പത്രപ്രവർത്തകർ മദറിന്റെ മരണശേഷം കോൺഗ്രിഗേഷന്റെ ഭാവി എന്താവും എന്നു ചോദിച്ചപ്പോൾ മദർ ഇപ്രകാരം മറുപടി നൽകി: “മദർ അല്ല ലോകത്തെമ്പാടുമുള്ള എണ്ണമറ്റ ഭവനങ്ങൾ നടത്തുന്നത്. സഹോദരിമാരാണ് അവ ചെയ്യുന്നത്. എന്റെ എളിയ സേവനം കൽക്കട്ടയിൽ മാത്രമാണ്.”

മദർ തെരേസ – കുരിശുകൾ അവസരമാക്കിയവൾ

കുരിശുകൾ നിറഞ്ഞതായിരുന്നു മദർ തെരേസായുടെ ജീവിതം. ദേശീയ അന്തർദേശീയ അംഗീകാരങ്ങളുടെ മറവിൽ മദർ തുടങ്ങിയതല്ല ഈ ദരിദ്രസേവനം; അവ പ്രവർത്തനത്തിനു ലഭിച്ച അംഗീകരമാണ്. പലപ്പോഴും മറ്റുള്ളവർ അവൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഒരിക്കല്‍ റാഞ്ചിയിൽ, ശുശ്രൂഷ ചെയ്യാൻ തീരുമാനിച്ചിരുന്ന ഭവനത്തിൽ കയറാൻ പോലും അവൾക്കായില്ല. അയർലണ്ടിൽ നിന്നും കോളംബോംയിൽ നിന്നും ഉപവിയുടെ സഹോദരിമാർ പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പ്രശ്നങ്ങളുടെ വേലിയേറ്റത്തിനു പിന്നാലെ ദൈവപരിപാലനയുടെ വേലിയിറക്കങ്ങളും മദറിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. കൽക്കത്തയിൽ അരശരണർക്കായി നിർമ്മൽ ഹൃദയ് 1952-ൽ മദർ ആരംഭിച്ചു.

കാളീഘട്ടിലെ തകർന്നുകിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും അശരണർക്കും വേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. മദർ അവിടെ ആശ്രമം തുറക്കുന്നതിനെ ആദ്യം ഹൈന്ദവർ എതിർത്തിരുന്നു. സ്ഥലത്തെ സ്ഥിതി അറിയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥന്‍, മദർ തെരേസയുടെ കാരുണ്യപ്രവർത്തകൾ കണ്ട് ഹൃദയം പിടഞ്ഞു. തിരിച്ചെത്തിയ അദ്ദേഹം ഹൈന്ദവ സഹോദരങ്ങളോടു   പറഞ്ഞു: “ആ വിദേശവനിതയെ അവിടെ നിന്നു പുറത്താക്കണമെന്നു ഞാൻ നിങ്ങളോടു പറഞ്ഞിരുന്നു. ഞാനതു ചെയ്യുകയും ചെയ്യും. പക്ഷേ, അതിനു മുമ്പേ അവൾ ചെയ്യുന്ന ജോലികൾ നിങ്ങളുടെ അമ്മമാരും സഹോദരിമാരും ചെയ്യണം. അമ്പലത്തിൽ കല്ലിൽ കൊത്തിയുണ്ടാക്കിയ കാളിദേവീയുടെ രൂപം ഞാൻ കണ്ടു. പക്ഷേ, ഇവിടെ നമുക്ക് ജീവിക്കുന്ന ഒരു കാളിയുണ്ട്.” തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേയ്ക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു.

മദർ തെരേസ – ജീവന്റെ പ്രവാചക

കൽക്കത്തയിലെ ലോവർ സർക്കുലർ റോഡിലെ 78 നമ്പറിൽ സ്ഥിതിചെയ്യുന്ന ശിശുഭവന്റെ സന്ദർശകമുറിയിൽ ജീവന്റെ ഒരു കീർത്തനം തൂങ്ങിക്കിടപ്പുണ്ട്.

ജീവൻ ഒരവസരമാണ്; അതിനെ പിടിച്ചെടുക്കുക.
ജീവൻ മനോഹരമാണ്; അതിനെ ആദരിക്കുക.
ജീവൻ ഒരു സ്വപ്നമാണ്; അത് സഫലീകരിക്കുക.
ജിവൻ ഒരു കടമയാണ്; അത് പൂർത്തിയാക്കുക.
ജീവൻ ഒരു ഗെയിം ആണ്; അതു കളിക്കുക.
ജീവൻ ഒരു രഹസ്യമാണ്; അത് അറിയുക.
ജിവൻ ഒരു വാഗ്ദാനമാണ്; അത് സംരക്ഷിക്കുക.
ജിവൻ ഒരു ദു:ഖമാണ്; അതിനെ തരണം ചെയ്യുക.
ജീവൻ ഒരു ഗാനമാണ്; അത് ആലപിക്കുക.
ജീവൻ ഒരു സമരമാണ്; അത് പടവെട്ടുക.
ജീവൻ ഒരു സാഹസികതയാണ്; അത് വെല്ലുവിളിക്കുക.

ഇത് എഴുതിയത് ആരാണന്നറിയില്ലങ്കിലും അതിനു താഴെ സ്വന്തം കൈപ്പടയിൽ മദർ ഇപ്രകാരം കുറിച്ചിരിക്കുന്നു: “Life is Life; Save It” ജീവൻ, ജീവനാണ് അതു സംരക്ഷിക്കുക.

1979-ല്‍ നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മദർ നടത്തിയ പ്രഭാഷണത്തിലെ കേന്ദ്ര ആശയം ജീവനായിരുന്നു. “ഭ്രൂണഹത്യയെ ദത്തെടുക്കൽ കൊണ്ട് ഞങ്ങൾ നേരിടും. ഞങ്ങൾ ആയിരക്കണക്കിനു ജീവിതങ്ങളെ രക്ഷിച്ചു.”

“ദയവായി ജനിക്കുന്നതിനു മുമ്പേ കുഞ്ഞുങ്ങളെ കൊല്ലരുതേ. അവരെ ഞങ്ങളെ ഏല്പിക്കുക ഈ സന്ദേശം ആശുപത്രികളിലും ക്ലിനിക്കുകളിലും പോലീസ് സ്റ്റേഷനുകളിലും ഞങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഫലമായി ദിവസത്തിന്റെ എല്ലാ മണിക്കൂറുകളിലും ‘വരിക ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചു കൊള്ളാം, നിങ്ങൾക്കു പിറക്കുന്ന കുഞ്ഞിനെ ഞങ്ങൾ സംരക്ഷിക്കും’ എന്നുപറയാൻ ആരെങ്കിലും എപ്പോഴും ഞങ്ങളുടെ കൂടെ കാണും. ഒരു കുഞ്ഞിനുവേണ്ടി അപേക്ഷിക്കുന്ന കുഞ്ഞുങ്ങളില്ലാത്ത അനേകം ദമ്പതികളെ എനിക്കറിയാം. ഞങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ അനുഗ്രഹമാണവർ.” മറ്റൊരവസരത്തിൽ ഹർവാർഡ് സർവ്വകലാശാലയിലെ ഇരുപതിനായിരം വിദ്യാർത്ഥികളോട് വിവാഹം വരെ ലൈംഗീകവിശുദ്ധി കാത്തുസൂക്ഷിക്കാൻ മദർ ഉദ്ഘോഷിച്ചു. മദറിന്റെ അഭിപ്രായത്തിൽ, ഒരു സ്ത്രിക്കും പുരുഷനും പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് കന്യാത്വം.

മദർ തെരേസ മരിച്ച ഉടനെ പ്രാർത്ഥനാമുറിയുടെ പുറത്ത് ഒരു കറുത്ത ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു: “ഞങ്ങളുടെ പ്രിയപ്പെട്ട മദർ 1997 സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 9.30-ന് സ്വര്‍ഗ്ഗീയഭവനത്തിലേയ്ക്ക് – ഈശോയിലേയ്ക്കു പോയി. ശരിയായ മഹത്വം അധികാരത്തിലും സ്ഥാനമാനങ്ങളിലും സമ്പത്തിലും അല്ല. മറിച്ച്, എളിയ ശുശ്രൂഷയാണ് എല്ലാവരെയും യഥാർത്ഥത്തിൽ മഹാന്മാരാക്കുന്നതെന്ന് അവൾ വീട്ടിലേയ്ക്ക് പോകുന്നതിനുമുമ്പ് എല്ലാവര്‍ക്കും തെളിയിച്ചു. പാവങ്ങളുടെ അമ്മേ, മറക്കില്ല ഒരുനാളും നീ പകർന്നേകിയ കാരുണ്യവഴികൾ.

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.