ജോസഫ് ചിന്തകൾ 74: ജോസഫ് – രക്ഷകന്റെ രക്ഷകൻ

വി. യൗസേപ്പിതാവിനെ രക്ഷകന്റെ രക്ഷകൻ എന്നു വിളിച്ചത് ഫ്രഞ്ച് വിപ്ലവത്തിലെ പീഡനങ്ങൾ അതിജീവിക്കുകയും പിന്നീട് സൊസൈറ്റി ഓഫ് മേരി (Society of Mary) എന്ന സന്യാസ സഭയ്ക്ക് രൂപം നൽകുകയും ചെയ്ത വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനെയ്ഡ് (William Joseph Chaminade) എന്ന കത്തോലിക്കാ വൈദികനാണ്. ഫ്രഞ്ച് വിപ്ലവത്തിലെ തിന്മയുടെ സ്വാധീനങ്ങളെ ധൈര്യപൂർവ്വം പ്രതിരോധിക്കാൻ വില്യം ജോസഫച്ചനു കരുത്തായത് തിരുക്കുടുംബത്തിന്റെ സ്നേഹവും സംരക്ഷണവുമായിരുന്നു.

ജീവിതത്തിന്റെ സംരക്ഷണച്ചുമതല യൗസേപ്പിനെ ഏല്പിക്കാൻ വില്യം ജോസഫച്ചൻ എല്ലാവരെയും ഉപദേശിച്ചിരുന്നു. അതിനു കാരണമായി അച്ചൻ പറഞ്ഞിരുന്നത്, യൗസേപ്പിതാവ് “രക്ഷകന്റെ രക്ഷകൻ” ആയതിനാലാണ് എന്നായിരുന്നു. യൗസേപ്പിതാവിന്റെ വിശിഷ്ടമായ ഈ പദവിയെക്കുറിച്ച് അച്ചൻ തുടരുന്നത് ഇപ്രകാരമാണ്: “ക്രിസ്തുവിന്റെ ജീവിതം ആരു രക്ഷിച്ചു എന്ന് നമ്മൾ ചോദിച്ചാൽ, പൂർവ്വപിതാക്കന്മാരെ നിശബ്ദരാകൂ, പ്രവാചകന്മാരെ നിശബ്ദരാകൂ, അപ്പസ്തോലന്മാരേ, വേദസാക്ഷികളെ, രക്ഷസാക്ഷികളെ നിശബ്ദരാകൂ. വി. യൗസേപ്പ് സംസാരിക്കട്ടെ. അത് അവനു മാത്രം ലഭിച്ച ബഹുമതിയാണ്. രക്ഷകന്റെ രക്ഷകൻ അവൻ മാത്രമാണ്.”

ഇത് വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതവുമാണ്. വി. മത്തായിയുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “അവര് പൊയ്‌ക്കഴിഞ്ഞപ്പോള് കര്ത്താവിന്റെ ദൂതന് സ്വപ്‌നത്തില് പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേയ്ക്കു പലായനം ചെയ്യുക. ഞാന് പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന് വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന് ഉണര്ന്ന്‌ ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രി തന്നെ ഈജിപ്‌തിലേയ്ക്കു പോയി” (മത്തായി 2:13-14). ഹേറോദേസിന്റെ ദുഷ്ട ഉദ്ദേശ്യങ്ങളിൽ നിന്ന് ഉണ്ണീശോയെ രക്ഷിച്ച യൗസേപ്പ്, രക്ഷകന്റെ രക്ഷകൻ എന്ന സ്ഥാനപ്പേരിന് അർഹനാണ്. ഈ സ്ഥാനപ്പേരുള്ള ഒരേയൊരു വ്യക്തിയും യൗസേപ്പിതാവാണ്. യൗസേപ്പിതാവിന്റെ പിതൃത്വത്തിന്റെ മഹിമയാണ് ഈ പ്രയോഗം ഓർമ്മിപ്പിക്കുക.

രക്ഷകന്റെ രക്ഷകൻ നമ്മുടെ സഹായത്തിനുള്ളപ്പോൾ ഭയപ്പേടണ്ടതില്ല; മുന്നോട്ടുള്ള പ്രയാണം തുടരുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.