ജോസഫ് ചിന്തകൾ 55: ജോസഫ് – അസാധ്യതകൾ സാധ്യതകളാക്കുന്നവൻ

അസാധ്യകാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വി. യൗസേപ്പിതാവ്. അസാധ്യകാര്യങ്ങൾ ജീവിതവിശുദ്ധി കൊണ്ടും ദൈവഹിതാനുസരണ ജീവിതം കൊണ്ടും സാധ്യമാക്കിയ ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റേത്. അസാധ്യകാര്യങ്ങൾ ചെയ്യുന്നതിലും അവയെ വിജയത്തിലെത്തിക്കുന്നതിനും അവന് സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു.

സ്വർഗ്ഗം യൗസേപ്പിതാവിന്റെ സ്വന്തം തട്ടകമായതിനാൽ ഭൂമിയിലെ അസാധ്യതകളെ സാധ്യതകളാക്കാൻ ഈ പിതാവിന് ഏളുപ്പമാണ്. അതിനാലാണ് തിരുസഭയിലോ കുടുംബങ്ങളിലോ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം തേടി ഓടിയണയുന്നത്. തിരുസഭയുടെയും കുടുംബങ്ങളുടെയും പ്രത്യേക മദ്ധ്യസ്ഥനായി യൗസേപ്പിതാവിനെ വണങ്ങുന്നതിന്റെയും ഒരു കാരണമിതാണ്.

അസാധ്യം എന്നുപറഞ്ഞ് നമ്മളും മറ്റുള്ളവരും എഴുതിത്തള്ളിയ നമ്മുടെ പല സ്വപ്നങ്ങൾക്കു പോലും യൗസേപ്പിതാവിന്റെ പക്കലെത്തുമ്പോൾ ചിറകു മുളയ്ക്കും. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഈശോയുടെ വളർത്തുപിതാവിന്റെ പക്കൽ, നമ്മളെ അലട്ടുന്ന ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്. “യൗസേപ്പിതാവിന്റെ പക്കൽ അത്യധികം ആത്മവിശ്വാസത്തോടെ പൊയ്ക്കൊള്ളുക. കാരണം ഞാൻ അപേക്ഷിച്ച എന്തെങ്കിലും അവൻ ഉടൻ തന്നെ സാധിച്ചുതരാത്തതായി എനിക്ക് ഓർമ്മയില്ല” എന്ന വി. പാദ്രേ പിയോയുടെ വാക്കുകൾ മറക്കാതെ സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.