ജോസഫ് ചിന്തകൾ 54: ജോസഫ് – ദൈവത്തിന്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ

‘ഉണർത്തുകയും ഉറങ്ങാന് അനുവദിക്കാത്ത തരത്തില് നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്ത്ഥ സ്വപ്നം’ എന്ന്, സ്വപ്നത്തിനു പുതിയ നിർവചനം നൽകി ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ചത് മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുള് കലാം ആണ്.

വി. മത്തായിയുടെ സുവിശേഷമനുസരിച്ച് യൗസേപ്പിതാവിന് നാല് സ്വപ്നങ്ങൾ ഉണ്ടായി. ഇവ നാലും ദൈവികപദ്ധതികളുടെ വെളിപ്പെടുത്തലുകളായിരുന്നു. ഉണർവ്വ് നൽകുന്നവയായിരുന്നു ഈ സ്വപ്നങ്ങൾ. നാലു തവണയും ജോസഫ് നിദ്രയിൽ നിന്നുണർന്ന് ദൈവത്തിന്റെ പദ്ധതികളോടൊത്ത് സഹകരിക്കുന്നു. അതുവഴി യൗസേപ്പിതാവ് രക്ഷാകരചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു. സുവിശേഷത്തിലെ യൗസേപ്പ് സംസാരിക്കുന്നവനായിരുന്നില്ല; അനുസരിക്കുന്നവനായിരുന്നു. ദൈവികസ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഉറക്കമൊഴിച്ച് അദ്ധ്വാനിച്ച ധൈര്യശാലിയായ മനുഷ്യൻ.

ജനുവരി 31 യുവജനങ്ങളുടെ മദ്ധ്യസ്ഥനായ വി. ഡോൺ ബോസ്കയുടെ തിരുനാൾ ദിനമാണ്. 2017-ലെ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ വചനസന്ദേശത്തിൽ, “ഇന്നത്തെ യുവജനങ്ങൾ ഈശോയുടെ വളർത്തുപിതാവായ യൗസേപ്പിനെപ്പോലെ ദൈവം അവരെ ഭരമേല്പിപ്പിച്ചിരിക്കുന്ന ദൗത്യം സ്വീകരിക്കാൻ കഴിവുള്ള സ്വപ്നക്കാരണ്” എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ചുള്ള സ്വപ്നം കാണൽ യുവജനതയെ ഉണർവ്വുള്ളവരാക്കും. ഉണർവ്വുള്ളവർക്കേ ഉയിരേകാൻ കഴിയൂ. ദൈവത്തിന്റെ സ്വപ്നത്തോടൊപ്പം ഉണർവ്വോടെ സഞ്ചരിച്ച യൗസേപ്പ് നമ്മുടെ ജീവിതസ്വപ്നങ്ങൾക്കും ഉണർവ്വ് നൽകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.