
മുൻകാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തിമൂന്നാം തീയതി വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിവാഹവാഗ്ദാന തിരുനാൾ ദിനമായി (The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു. പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹനിശ്ചയം നടത്തിയിരുന്നു.
“യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (മത്തായി 1:18). ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ ജീൻ ജേർസനാണ് (Jean Gerson) 1416-ൽ മറിയത്തിന്റെയും ജോസഫിന്റെയും വിവാഹനിശ്ചയത്തെ ആദരിക്കുന്നതിനായി ഒരു തിരുനാൾ ആരാധനക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം 1517, ആഗസ്റ്റ് മാസം ഇരുപത്തിയൊൻപതാം തീയതി പത്താം ലെയോ മാർപാപ്പ മംഗളവാർത്തയുടെ സിസ്റ്റേഴ്സിന് ഈ തിരുനാൾ ആഘോഷിക്കാൻ അനുവാദം നൽകി. പിന്നീട് ജനുവരി 23-ന് മറിയത്തിന്റെയും യൗസേപ്പിന്റെയും വിവാഹവാഗ്ദാന തിരുനാൾ എന്ന പേരിൽ ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി.
രണ്ടാം വത്തിക്കാൻ കൗൺസിലെ ആരാധനക്രമ നവീകരണങ്ങളെ തുടർന്ന് ഈ തിരുനാൾ നീക്കം ചെയ്തു. എങ്കിലും ചില പ്രാദേശിക ആരാധനാക്രമ കലണ്ടറിൽ ഈ തിരുനാൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ പെറൂജിയായിലും (പരിശുദ്ധ കന്യകാമറിയത്തിൻ്റെതെന്നു വിശ്വസിക്കുന്ന വിവാഹമോതിരം പെറൂജിയായിലെ (Perugia) കത്തീഡ്രലിനുള്ളിലുള്ള ഒരു ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ വർഷവും ജൂലൈ 31-ന് പൊതുവണക്കത്തിനായി പ്രദർശിപ്പിക്കുന്ന പതിവുണ്ട്) ഫിലിപ്പിയൻസിലെ ഇലോയിലോയിലും (Iloilo) ഈ തിരുനാൾ ഭക്താദരപൂർവ്വം കൊണ്ടാടുന്നു.
ജോൺപോൾ രണ്ടാമൻ പാപ്പ, ‘രക്ഷകന്റെ സംരക്ഷകൻ’ എന്ന അപ്പസ്തോലിക പ്രബോധത്തിൽ തിരുക്കുടുംബത്തിൽ യൗസേപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നു. ക്രിസ്തീയവിവാഹത്തിന്റെ ആദ്യ മാതൃകയും ആദർശവുമായി ജോസഫിന്റെയും മറിയത്തിന്റെയും വിവാഹനിശ്ചയത്തെ കാണുന്നു. ആ കുടുംബജീവിതത്തിൽ “ഹൃദയങ്ങളുടെ ഐക്യവും” എങ്ങനെ ക്രിസ്ത്യൻ ദമ്പതികൾ കാത്തുസൂക്ഷിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയുണ്ട്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1644-ാം നമ്പറിൽ ദമ്പതികളുടെ സ്നേഹം അതിന്റെ സ്വഭാവത്താൽ തന്നെ, അവരുടെ ജീവിതത്തിന്റെ സർവ്വതലങ്ങളും സ്പർശിക്കുന്ന വൈയക്തിക കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. പരസ്പരം സമ്പൂർണ്ണമായി ആത്മദാനം ചെയ്യാമെന്ന വിവാഹവാഗ്ദാനത്തോട് അനുദിനം വിശ്വസ്ത പുലർത്തിക്കൊണ്ട് നിരന്തരം കൂട്ടായ്മയിൽ വളരാനുള്ള ആഹ്വാനമാണ് ദമ്പതികൾക്കു ലഭിച്ചിരിക്കുന്നതെന്നും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു.
“സഭ സംയോജിപ്പിക്കുകയും സമർപ്പണത്താൽ ശക്തിപ്പെടുത്തുകയും ആശീർവാദത്താൽ മുദ്രിതമാക്കുകയും മാലാഖമാരാൽ പ്രഘോഷിക്കപ്പെടുകയും പിതാവിനാൽ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്റെ ആനന്ദം ഞാനെങ്ങനെ വിവരിക്കും?” എന്ന് വിവാഹമെന്ന കൂദാശയുടെ ശ്രേഷ്ഠതയെപ്പറ്റി പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തെർത്തുല്യൻ ചോദിക്കുന്നുണ്ട്.
യൗസേപ്പിതാവിന്റെയും മറിയത്തിന്റെയും വിവാഹനിശ്ചയദിനം വിവാഹമെന്ന പരിപാവനമായ കൂദാശയുടെ പവിത്രത മനസ്സിലാക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS