ജോസഫ് ചിന്തകൾ 38: വി. ജോസഫിന്റെ ചരട്

വി. ജോസഫിന്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്ക് ആരംഭിക്കാം… “ജനകീയഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്. കാരണം, ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾക്കൊള്ളുന്നു. അവ സഭാജീവിതത്തിൽ നിന്ന് അകന്നുകഴിയുന്നവരുടെയും വിശ്വാസത്തെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാത്തവരുടെയും ഹൃദയങ്ങളെപ്പോലും ചിലപ്പോൾ ചലിപ്പിക്കുന്നു.”

ബൽജിയത്തുള്ള ഒരു തുറമുഖപട്ടണമാണ് ആൻ്റ് വെർപ് (Antwerp). ഈ നഗരത്തിൽ 1637-ൽ ഉത്ഭവിച്ച മനോഹരമായ ഒരു ഭക്താചരണത്തെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. ആൻ്റ് വെർപ്പിലെ അഗസ്റ്റീനിയൻ സഭാംഗമായ സി. എലിസബത്തിന് മാരകമായ ഒരു രോഗം ബാധിച്ചു. വിദഗ്ദരായ പല ഡോക്ടർമാർ പരിശോധിച്ചട്ടും രോഗത്തിന്റെ കാരണം പിടി കിട്ടിയില്ല. മരണം മുന്നിൽ കണ്ടുകൊണ്ട് ദിവസങ്ങൾ എണ്ണിക്കഴിയവെ, യൗസേപ്പിതാവിനോട് സവിശേഷഭക്തി ഉണ്ടായിരുന്ന സി. എലിസബത്ത് യൗസേപ്പിന്റെ ബഹുമാനാർത്ഥം ഒരു ചരട് ആശീർവദിച്ചു കൊടുക്കാമോ എന്ന് സഭാധികാരികളോട് ആവശ്യപ്പെട്ടു. ആശീർവദിച്ച ചരട് അവൾ തന്നെ അരയിൽ കെട്ടി. ഏതാനും ദിവസങ്ങൾക്കുശേഷം സി. എലിസബത്ത് സുഖം പ്രാപിച്ചു. ഈ സംഭവം അറിഞ്ഞ നിരവധി ഡോക്ടർമാർ, പ്രൊട്ടസ്ന്റ് ഡോക്ടർമാർ ഉൾപ്പെടെ അവിടെ വരികയും സി. എലിസബത്തിന്റെ സൗഖ്യം ഒരു അത്ഭുഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇരുനൂറു വർഷങ്ങൾക്കുശേഷം ഇറ്റലിയിലെ വെറോണയിലും (Verona) പിന്നീട് റോമിലും ഈ അത്ഭുതം പരസ്യമായി. 1842 മാർച്ച് മാസത്തിൽ വെറോണ നഗരത്തിലെ ഒരു ആശുപത്രി, അവിടെ ഉണ്ടായിരുന്ന രോഗികൾക്ക് വി. യൗസേപ്പിന്റെ വെഞ്ചിരിച്ച ചരട് വിതരണം ചെയതു. 1859 സെപ്റ്റംബർ പത്തൊമ്പതാം തീയതി പീയൂസ് ഒൻപതാം മാർപാപ്പ വി. ജോസഫിന്റെ ചരടിനോടുള്ള ഭക്തി ഔദ്യോഗികമായി അംഗീകരിക്കുകയും ആശീർവ്വാദക്രമം രൂപപ്പെടുത്തുകയും സ്വകാര്യ ഉപയോഗത്തിന് അനുവാദം നൽകുകയും ചെയ്തു.

വി. യൗസേപ്പിതാവിന്റെ ഏഴു വ്യാകുലങ്ങളെയും സന്തോഷങ്ങളെയും സൂചിപ്പിക്കാൻ ഏഴ് കെട്ടുകൾ ജോസഫ് ചരടിൽ ഉണ്ട്. വിശുദ്ധി, എളിമ എന്നീ പുണ്യങ്ങളുടെ അരപ്പട്ടയായി അരയിലും, അനുസരണത്തിനായി ചുമലിലും വിശ്വാസികൾ ഈ ചരട് ധരിക്കുന്നു. അഭിഷിക്തനായ പുരോഹിതനു മാത്രമേ ഈ ചരട് ആശീർവ്വദിക്കാൻ അനുവാദമുള്ളൂ. ജോസഫ് ചരട് വെഞ്ചിരിക്കാനുള്ള ക്രമം അംഗീകരിച്ചത് ഒമ്പതാം പീയൂസ് മാർപാപ്പയാണ്.

വി. ജോസഫി ചരട് ധരിക്കുന്നവർക്ക് അഞ്ച് കൃപകൾ ലഭിക്കുന്നു എന്നാണ് പൊതുവിശ്വാസം

1) വി. യൗസേപ്പിതാവിന്റെ പ്രത്യേക സംരക്ഷണം
2) ആത്മാവിന്റെ പരിശുദ്ധി
3) വിശുദ്ധി പാലിക്കാനുള്ള കൃപ
4) സ്ഥിരോത്സാഹം
5) മരണസമയത്തുള്ള പ്രത്യേക സഹായം

വി. ജോസഫിന്റെ ചരട്, വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം നമ്മോടു കൂടയുണ്ട് എന്നതിന് ഒരു അടയാളമാണ്. യൗസേപ്പിതാവിന്റെ ഹൃദയവിശുദ്ധിയോടെ യേശുവിലേയ്ക്കു വളരുക എന്നതാണ് പ്രധാനം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.