ജോസഫ് ചിന്തകൾ 363: യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയുടെ സവിശേഷതകൾ

സാർവ്വത്രിക സഭയുടെയും കുടുംബങ്ങളുടെയും മദ്ധ്യസ്ഥനായ യൗസേപ്പിതാവ് എല്ലാം തികഞ്ഞ ഒരു രക്ഷാധികാരിയും മദ്ധ്യസ്ഥനുമാണ്. ആറു കാര്യങ്ങളാണ് ആ നല്ല പിതാവിനെ പൂർണ്ണനായ ഒരു മദ്ധ്യസ്ഥനാക്കി മാറ്റുന്നത്.

  1. യൗസേപ്പ് നീതിമാനായിരുന്നു: അവൻ ഭക്തിയോടെയും ദൈവവചനം അനുസരിച്ചും ജീവിച്ചു.
  2. അവൻ വിശ്വസ്തനായിരുന്നു: ദൈവരഹസ്യങ്ങൾക്കുള്ളിൽ നിന്നു പ്രവർത്തിക്കാൻ അവൻ സദാ സന്നദ്ധനായി.
  3. അവൻ ധൈര്യശാലിയായിരുന്നു: ഒരു ഗ്രാമത്തിന്റെയും ഗോത്രത്തിന്റെയും ആചാരങ്ങൾക്കപ്പുറം ദൈവഹിതം അനുസരിച്ചു സഞ്ചരിക്കാൻ അവൻ തയ്യാറായി.
  4. അവൻ ഉദാരമനസ്കനായിരുന്നു: മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ആവശ്യങ്ങൾ ഉദാരതയോടെ അവൻ നിർവ്വഹിച്ചു.
  5. യൗസേപ്പിതാവ് ജ്ഞാനിയായിരുന്നു: ദൈവത്തിന്റെ മനസ്സും വഴികളും നമ്മുടേതല്ലെന്നും അത് എപ്പോഴും വിശ്വാസയോഗ്യവുമാണെന്ന് യൗസേപ്പിതാവ് മനസ്സിലാക്കി.
  6. അവൻ ദയാലുവായിരുന്നു: ദൈവത്തിന്റെ കാരുണ്യവും കരുതലും സ്വജീവതത്തിൽ അനുഭവിച്ച അവൻ ദയയും അനുകമ്പയും കൊണ്ട് മറ്റുള്ള ജീവിതത്തിനും നിറമേകുന്നു.

യൗസേപ്പിതാവ് സ്വീകരിച്ച നീതിനിഷ്ഠമായ ജീവിതം അവനെ വിശ്വസ്തതയിലേക്കു നയിച്ചു. വിശ്വസ്തത അവനെ ധൈര്യശാലിയാക്കി. ധൈര്യം ഔദാര്യത്തോടെ പ്രവർത്തിക്കാൻ അവനെ അനുവദിച്ചു. ഉദാരത അവനെ ജ്ഞാനത്തിൽ വളർത്തി. ഈ ദൈവീകജ്ഞാനം അവനെ ദയ പഠിപ്പിച്ചു. ഈ സവിശേഷതകൾ അവനിൽ ഉള്ളതിനാൽ നമ്മുടെ യാചനകളും അർത്ഥനകളും സാധിച്ചു തരുന്ന എല്ലാം തികഞ്ഞ ഒരു മദ്ധ്യസ്ഥനായി യൗസേപ്പിതാവ് തീരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.