ജോസഫ് ചിന്തകൾ 361: ജോസഫ് – മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം

ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നൽകുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് വിണ്ണിൽ തെളിഞ്ഞ നക്ഷത്രം പൗരസ്‌ത്യ ദേശത്തു നിന്നു വന്ന ജ്‌ഞാനികള്ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താൻ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു.

ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോകരക്ഷകനായി മണ്ണിൽ പിറന്ന ദൈവപുത്രനെ ഓർമ്മപ്പെടുത്തലാണ്, അവനിലേക്കു നയിക്കുന്ന വഴികാട്ടിയാണ്. വിണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ മണ്ണിൽ സ്വയം നക്ഷത്രമായിത്തീരാനുള്ള ക്ഷണമാണ് ആഗമനകാലത്തിൻ്റേത്. യൗസേപ്പിതാവ് മണ്ണിൽ സഞ്ചരിച്ച ഒരു നക്ഷത്രമായിരുന്നു. ഈശോയിലേക്കു വഴികാട്ടിയ ഒരു ദിവ്യനക്ഷത്രം. ഈശോയിലേക്കു സ്വയം എത്തിച്ചേരുക, അവനിലേക്കു മറ്റുള്ളവരെ അടുപ്പിക്കുക അതാണല്ലോ ആഗമനകാലത്തിൻ്റെ ലക്ഷ്യം.

ഈശോയുടെ ജനനത്തിലൂടെ ഓരോ മനുഷ്യനും ഒരു നക്ഷത്രമായിത്തീരണം, ഈശോയെ കാട്ടികൊടുക്കുന്ന നക്ഷത്രമായിത്തീരണം എന്നതാണ് യൗസേപ്പിതാവ് ഇന്ന് നമുക്കു നമുക്കു തരുന്ന സന്ദേശം. നക്ഷത്രം പ്രത്യാശയുടേതും പ്രതീക്ഷയുടെയും അടയാളമായതു പോലെ നമ്മുടെ ജീവിതവും പ്രത്യാശയുടെയും പ്രതീക്ഷയുടെയും സൽഫലങ്ങൾ പുറപ്പെടുവിക്കട്ടെ.

പ്രത്യാശയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണമായി നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ഈശോയെ കാണിച്ചുകൊടുക്കുന്ന നക്ഷത്രമായിത്തീരാൻ യൗസേപ്പിതാവ് നമ്മെ സഹായിക്കാട്ടെ. അതു തന്നെയല്ലേ ആഗമനകാലത്തിന്റെ പുണ്യവും സൗഭാഗ്യവും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.