വി. അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിനമായിരുന്നു നവംബർ 30. ഈശോയുടെ ആദ്യ ശിഷ്യരിൽ ഒരാളായിരുന്ന വി. അന്ത്രയോസിന്റെ ജീവിതദർശനങ്ങളുടെ ചുവടു പിടിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത.
യോഹന്നാൻ ശ്ലീഹാ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ അന്ത്രയോസിനെ സ്നാപകയോഹന്നാന്റെ ശിഷ്യനായി അവതരിപ്പിക്കുന്നു. “അടുത്ത ദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ ഈശോ നടന്നുവരുന്നതു കണ്ടു പറഞ്ഞു: ‘ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!’ അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര്‍ ഈശോയെ അനുഗമിച്ചു. ഈശോ തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതു കണ്ട് ചോദിച്ചു: ‘നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു?’ അവര്‍ ചോദിച്ചു: ‘റബ്‌ബീ – ഗുരു എന്നാണ് ഇതിന് അർത്ഥം. അങ്ങ് എവിടെയാണ് വസിക്കുന്നത്?’ അവന്‍ പറഞ്ഞു: ‘വന്നു കാണുക.’ അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്‌തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു. യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു” (യോഹ. 1: 36-40).
ഈശോയുടെ ക്ഷണം സ്വീകരിച്ച് യാതൊരും മടിയും കൂടാതെ അവൻ താമസിക്കുന്നിടം പോയി കാണുകയും അവനോടു കൂടെ താമസിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്ത്രയോസ്. മടി കൂടാതെ ദൈവപുത്രന്റെ ക്ഷണം സ്വീകരിക്കുകയും അവനോടു കൂടെ താമസിക്കുകയും ചെയ്യുക എന്നത് ശിഷ്യത്വത്തിന്റെ കാതലായ വശമാണ്.
ദൈവപുത്രന്റെ വളർത്തുപിതാവാകാനുള്ള ദൈവവിളി മടി കൂടാതെ സ്വീകരിക്കുകയും അവനോടൊപ്പമായിരിക്കാൻ അതിതീക്ഷ്ണമായി യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. വി. അന്ത്രയോസ് മടി കൂടാതെ ദൈവപുത്രന്റെ ശിഷ്യനാകാനുള്ള വിളി ശ്രവിച്ചെങ്കിൽ യൗസേപ്പിതാവ് മടി കൂടാതെ ദൈപിതാവിന്റെ പ്രതിനിധിയാകാനുള്ള അതുല്യമായ വിളി സ്വീകരിച്ചു.
മടി കൂടാതെ ദൈവത്തോടൊപ്പമായിരിക്കുക എന്നതാണ് ദൈവം ഏൽപിക്കുന്ന ഉത്തരവാദിത്വങ്ങൾ ഫലമണിയാനുള്ള ഉത്തമ മാർഗ്ഗമെന്ന് അന്ത്രയോസ് ശ്ലീഹായും യൗസേപ്പിതാവും നമ്മളെ പഠിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS