കുടുംബജീവിതത്തിൽ ഒരു അപ്പൻ എങ്ങനെ കുടുംബപ്രാർത്ഥന നയിക്കണം എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് ഈശോയുടെ വളർത്തുപിതാവായ യൗസേപ്പ് പിതാവ്.
കുടുംബപ്രാർത്ഥനയിൽ വി. യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസ് മധ്യേ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിൽ കൊണ്ടുപോയിരുന്നതും ജോസഫായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണസമയത്തും മുഖ്യതിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നത് ജോസഫായിരുന്നു. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിന്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു.” യൗസേപ്പിതാവ് തിരുക്കുടുംബത്തിൽ അനുദിന പ്രാർത്ഥന നയിക്കുക മാത്രമല്ല, ആന്തരികതയിൽ വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്തു.
അനുദിനമുള്ള കുടുംബപ്രാർത്ഥന കുടുംബത്തിന്റെ ബലിസമർപ്പമാണ്. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുമ്പോൾ കുടുംബനാഥനെന്ന നിലയിൽ അപ്പന് മുഖ്യപുരോഹിതനടുത്ത ദൗത്യമുണ്ട്. ഈ ദൗത്യം ഭാര്യയയ്ക്കും മക്കൾക്കുമായി മാത്രം നിചപ്പെടുത്തി കൊടുക്കുക ഭൂഷണമല്ല. ആഴ്ചയിൽ അല്ലങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും കുടുംബനാഥന്മാർ കുടുംബപ്രാർത്ഥന നയിക്കട്ടെ. അവർ അങ്ങനെ നല്ല യൗസേപ്പുമാർ ആകട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS