ജോസഫ് ചിന്തകൾ 323: ജോസഫ് – ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവൻ

നവംബർ മാസം നാലാം തീയതി കത്തോലിക്കാ സഭ ചാൾസ് ബറോമിയ എന്ന അതുല്യനായ വിശ്വാസ സംരക്ഷകന്റെ തിരുനാൾ ആഘോഷിക്കുന്നു. പ്രൊട്ടസ്റ്റൻ്റ് വിപ്ലവത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നവീകരണം വേണം എന്നതിന്റെ മുഖ്യപ്രചാരകരിൽ ഒരാളായിരുന്നു വി. ചാൾസ് ബറോമിയോ. ചാൾസിന്റെ രണ്ട് ജീവിതദർശനങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്ത.

“നിങ്ങൾ ആദ്യം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലൂടെയാണന്ന് ഉറപ്പാക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ ഒരു കാര്യം പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നവരാണന്ന് ജനങ്ങൾ നിങ്ങളെക്കുറിച്ച് പറയും. നിങ്ങളുടെ വാക്കുകൾ കേവലം പരിഹാസ്യമായിത്തീരുകയും ചെയ്യും.”

യൗസേപ്പിതാവ് ജീവിതം കൊണ്ട് സുവിശേഷപ്രഘോഷണം നടത്തിയ വ്യക്തിയായിരുന്നു. വാക്കുകളും പ്രവർത്തികളും ഒരിക്കലും ആ ജിവിതത്തിൽ സംഘർഷം തീർത്തില്ല. ആർക്കും ആ വിശുദ്ധജീവിതത്തെ നോക്കി പരിഹസിക്കേണ്ട സാഹചര്യം ഉണ്ടായില്ല. വാക്കുകളിലും പ്രവർത്തികളിലും പുലർത്തിയ ആത്മാർത്ഥത ആ ജീവിതത്തെ കൂടുതൽ ശോഭയുള്ളതാക്കി.

രണ്ടാമത്തെ ചിന്ത നിശബ്ദനായ അവന്റെ ജീവിതത്തിന്റെ തുറന്നുപറച്ചിലാണ്. “ദൈവതിരുമുമ്പിൽ നിശബ്ദനായി വർത്തിക്കുക. അനാവശ്യ സംസാരത്തിൽ അവന്റെ മുമ്പിൽ സമയം പാഴാക്കരുത്.” ദൈവതിരുമുമ്പിൽ വർത്തിക്കുന്ന സമയം അതിശ്രേഷ്ഠമായതിനാൽ അനാവശ്യ ഭാഷണത്തിൽ യൗസേപ്പിതാവ് സമയം കളത്തില്ല, മറിച്ച് അതിവിശിഷ്ഠമായ വിശുദ്ധ മൗനത്തിലൂടെ ദൈവികപദ്ധതികൾ അവൻ വിവേച്ചറിഞ്ഞു.

ജീവിതം സുവിശേഷപ്രഘോഷണമാക്കാനും വിശുദ്ധ മൗനത്തിലൂടെ ദൈവികപദ്ധതികൾ വിവേചിച്ചറിയാനും യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.