ജോസഫ് ചിന്തകൾ 31: യൗസേപ്പിതാവിന്റെ നിശബ്ദതയാൽ നിറയപ്പെടാം

യൗസേപ്പിതാവിന്റെ നിശബ്ദതയെ സ്നേഹിച്ചിരുന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകളാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. 2005 ഡിസംബർ മാസം പതിനെട്ടാം തീയതി ത്രികാല ജപത്തോടനുബദ്ധിച്ചു നടത്തിയ വചനസന്ദേശത്തിലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ വി. യൗസേപ്പിതാവിന്റെ നിശബ്ദതയെക്കുറിച്ച് സംസാരിച്ചത്.

വി. യൗസേപ്പിന്റെ നിശബ്ദത അദ്ദേഹത്തിന്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല. നേരെമറിച്ച് അവൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിന്റെ നിറവായിരുന്നു. അവന്റെ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത് ഈ വിശ്വാസനിറവായിരുന്നു. അത് മറിയത്തോടു ചേർന്ന് മാംസം ധരിച്ച ദൈവവചനത്തെ സംരക്ഷിക്കുന്ന നിശബ്ദതയായിരുന്നു. നിരന്തരമായ പ്രാർത്ഥനയിൽ നെയ്തെടുത്ത നിശബ്ദതയായിരുന്നു.

ആധികാരികമായ നീതിനിർവ്വഹണത്തിന് ആവശ്യമായ ദൃഢതയുള്ള ആന്തരികത, മാനുഷികമായി യേശു പഠിച്ചത് വളർത്തുപിതാവായ ജോസഫിന്റെ നിശബ്ദതയിൽ നിന്നാണ്. യൗസേപ്പിതാവിന്റെ നിശബ്ദതയാൽ നിറയപ്പെടാനായി നമ്മളെത്തന്നെ അനുവദിക്കാം. കോലാഹങ്ങൾ നിറഞ്ഞ ലോകത്തിൽ ദൈവസ്വരം ശ്രവണമോ വിചിന്തനമോ സാധ്യമല്ല. അതു രണ്ടും നമുക്കാവശ്യമാണ്.

ശബ്ദത്തിന്റെ അഭാവമല്ല യാർത്ഥത്തിൽ നിശബ്ദത. ഏതു കോലാഹലങ്ങളുടെയും ഇടയിൽ ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണ് നിശബ്ദത എന്ന് യൗസേപ്പിന്റെ ജീവിതം പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.