ജോസഫ് ചിന്തകൾ 309: യൗസേപ്പിതാവിൽ വിളങ്ങിശോഭിച്ച നാല് വിശുദ്ധ സുകൃതങ്ങൾ

2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു. ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011) എന്ന യുവ വൈദികൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിന്റെ മുഖം തന്റെ പ്രേഷിത അജപാലനമേഖലകളിൽ പ്രത്യേകിച്ച്, യുവമനസ്സുകളിൽ പതിപ്പിച്ചുനൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്ന് പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ, 2010 നവംബർ ഒന്നിന് തന്റെ ഡയറിയിൽ കുറിച്ച ഒരു വാചകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ആ വാക്കുകൾ ഇപ്രകാരമായിരുന്നു:

“വിശ്വാസത്തിൽ ശ്വാസമുണ്ട്, വിശ്വസ്തയിൽ സ്വസ്ഥതയുണ്ട്, വിശുദ്ധിയിൽ വിലയുണ്ട്, വിനയത്തിൽ വിനയില്ല.”

വി. യൗസേപ്പിതാവിൽ വിളങ്ങിശോഭിച്ചിരുന്ന നാല് വിശുദ്ധ സുകൃതങ്ങളായിരുന്നു വിശ്വാസവും വിശ്വസ്തതയും വിശുദ്ധിയും വിനിയവും. ഈ നാല് പുണ്യങ്ങൾ കൊണ്ട് ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിതാവ് തന്റെ കടമ നിറവേറ്റി. സ്വർഗ്ഗം അതിന് ആദരവും നൽകി.

ചങ്ങനാശ്ശേരി അതിരൂപതയിലെ വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള വെരൂർ ഇടവകാംഗമായ റോയി അച്ചൻ, തന്റെ ജീവിതത്തിൽ യൗസേപ്പിതാവിന്റെ വിശ്വാസവും വിശ്വസ്തയും വിശുദ്ധിയും വിനയവും പകർത്താൻ പരിശ്രമിച്ചിരുന്നു. ദൈവവിശ്വാസം വിശ്വാസിക്ക് പ്രാണവായുവാണ്. വിശ്വസ്തത അവരുടെ ജീവിതത്തിൽ ആന്തരികസ്വസ്ഥത സമ്മാനിക്കും. വിശുദ്ധിക്ക് ഏതു കാലഘട്ടത്തിലും വിലയുണ്ട്, മൂല്യമുണ്ട്. വിനയത്തിൽ ഒരിക്കലും വിനയില്ല.

വിശ്വാസത്തിലും വിശ്വസ്തയിലും വിശുദ്ധിയിലും വിനയത്തിലും വളരാൻ റോയി അച്ചന്റെ മാതൃകയും യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയും നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.