ജോസഫ് ചിന്തകൾ 306: ജോസഫ് – രക്ഷാകരചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി

ഒക്ടോബർ 9, വി. ജോൺ കാർഡിനൽ ഹെൻട്രി ന്യൂമാന്റെ തിരുനാൾ ദിനമാണ്. ഒരു സത്യാന്വേഷിയായി ജീവിച്ചു മരിച്ച കാർഡിനൽ ന്യൂമാന്റെ ഒരു ധ്യാനചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

“ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ. രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവന്റെ വേല ചെയ്യും.”

യൗസേപ്പിതാവിന്റെ ജീവിതത്തോട് വളരെ ചേർന്നുനിൽക്കുന്ന ധ്യാനചിന്തയാണിത്. ദൈവം ഏല്പിച്ച ദൗത്യം ഗൗരവത്തോടെ സ്വീകരിക്കുന്ന ഒരു ഭക്തന്റെ ഹൃദയവികാരമാണ് ഈ വരികൾ. ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന അവബോധം യൗസേപ്പിതാവിന് എന്നും ഉണ്ടായിരുന്നു. മറ്റാർക്കും തനിക്കു പകരക്കാരനാകാൻ കഴിയുകയില്ല എന്ന സ്വതബോധം ദൈവപുത്രന്റെ വളർത്തുപിതാവിനെ സദാ നയിച്ചു. രക്ഷാകരചരിത്രത്തിലെ ഒരു വലിയ കണ്ണിയായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ. ദൈവപിതാവ് അവനോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥ അവൻ അക്ഷരാർത്ഥത്തിൽ നിറവേറ്റി. ദൈവപുത്രന്റെ വളർത്തുപിതാവെന്ന നിലയിൽ ശൂന്യമായല്ല തന്നെ ദൈവം സൃഷ്ടിച്ചതെന്നു മനസ്സിലാക്കിയ യൗസേപ്പിതാവ്, ആ ദൗത്യം ഉൾക്കൊള്ളുന്ന ഏതു വെല്ലുവിളി സ്വീകരിക്കാനും സ്വയം തയ്യാറായി.

ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനു പകരക്കാരനില്ല. അതാണ് യൗസേപ്പിതാവ് ഇന്നു നൽകുന്ന സന്ദേശം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.