ജോസഫ് ചിന്തകൾ 302: പ്രാർത്ഥിക്കുന്ന യൗസേപ്പിനെ ദർശനത്തിൽ കണ്ട വി. ഫൗസ്റ്റീന

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയുമായ പോളണ്ടിലെ വി. ഫൗസ്റ്റീനായുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 5.

1937 -ലെ ക്രിസ്തുമസ് പാതിരാകുർബാന മദ്ധ്യേ ഫൗസ്റ്റീന, ഉണ്ണീശോയുടെ അത്ഭുത ദർശനത്തെപ്പറ്റിയും യൗസേപ്പിതാവിന്റെ സാന്നിധ്യത്തെപ്പറ്റിയും തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു: “ഞാൻ പാതിരാകുർബാനക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ വലിയ ധ്യാനത്തിലായി. അതിനിടയിൽ ബേത്‌ലേഹേമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂട് ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ പിള്ളക്കച്ച കൊണ്ട് ഉണ്ണീശോയെ മൂടിപ്പുതപ്പിക്കുകയായിരുന്നു. യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ.

യൗസേപ്പിതാവ് പ്രാർത്ഥിക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി. ഉണ്ണീശോ അവന്റെ കുഞ്ഞുകരങ്ങൾ എന്റെ നേരെ നിവർത്തി, ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണെന്ന് എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ് എന്റെ ഹൃദയത്തോട് ചേർത്തുവച്ചു. എന്റെ ഹൃദയത്തോട് അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണെന്ന് അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്ക് പറഞ്ഞുതന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി. പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണിമുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.”

ഇത് ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ഈ സംഭവം വിശുദ്ധയെ പഠിപ്പിച്ചു. അത് അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.