ജോസഫ് ചിന്തകൾ 293: യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും

ഉപവിപ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി. വിന്‍സന്‍റ് ഡി പോളിന്റെ തിരുനാള്‍ സെപ്റ്റംബർ 27-ന് ആചരിക്കുന്നു. പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാൽ കാരുണ്യത്തിന്റെ മദ്ധ്യസ്ഥന്‍ എന്നറിയപ്പെടുന്ന വി. വിന്‍സെന്‍റ് ഡി പോൾ ഉപവിപ്രവർത്തനങ്ങളാൽ സ്വർഗ്ഗം കരസ്ഥമാക്കിയ ധീരാത്മാവാണ്.

വി. വിൻസെൻ്റിന്റെ രണ്ടു പ്രബോധനങ്ങളാണ് ഇത്തത്തെ ജോസഫ് ചിന്തയുടെ ആധാരം

“ദൈവത്തോട് വിശ്വസ്തനായിരുന്നാൽ ഒന്നിനും നമുക്ക് കുറവുണ്ടാവുകയില്ല” എന്നതാണ് ഒന്നാമത്തെ ചിന്ത. ദൈവത്തോട് എല്ലാ കാലത്തും വിശ്വസ്തനായിരുന്ന യൗസേപ്പിതാവിന്റെ ജീവിതം അനുഗ്രഹങ്ങളുടെ നിറവായിരുന്നു. വിശ്വസ്തതയുടെ മേലങ്കി അവൻ അണിഞ്ഞപ്പോൾ അവനെ സമീപിച്ചവരെല്ലാം സംതൃപ്തരായി. തിരുസഭ അവനെ സ്വർഗ്ഗീയമദ്ധ്യസ്ഥനായി വണങ്ങുമ്പോൾ അവനെ സമീപിക്കുന്ന ആരും വെറുംകൈയ്യോടെ മടങ്ങുകയില്ല എന്ന ഉറപ്പ് തരുന്നു.

രണ്ടാമത്തെ ചിന്ത, “എപ്പോഴും ലാളിത്യവും ആത്മാർത്ഥതയും ഉള്ളവരായിരിക്കുവിൻ. ഈ രണ്ട് പുണ്യങ്ങളും ലഭിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുക” എന്നതാണ്. ജീവിതലാളിത്യവും ആത്മാർത്ഥതയും യൗസേപ്പിതാവിന്റെ എടുത്തുപറയേണ്ട രണ്ട് സ്വഭാവസവിശേഷതകളായിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഈ രണ്ടു ഗുണങ്ങളും അവനിൽ പരസ്പരം പൂരകങ്ങളായി. ലാളിത്യം ആ പിതൃസ്വഭാവത്തിൽ നിറഞ്ഞപ്പോൾ അത് തിരുക്കുടുംബത്തിന്റെ ശക്തിയായി. ആത്മാർത്ഥത അവന്റെ കർമ്മമണ്ഡലത്തിൽ വേരു പാകിയപ്പോൾ സ്വർഗ്ഗം പോലും ആദരവ് നൽകി.

ആത്മാർത്ഥതയും ജീവിതലാളിത്യവും നമ്മുടെയും സ്വഭാവത്തിന്റെ ഭാഗമാക്കി വിശ്വസ്തരായി വളരാൻ യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.