ജോസഫ് ചിന്തകൾ 292: ആത്മീയ ജീവിതപാതയിൽ ഇടറാതിരിക്കാൻ യൗസേപ്പിതാവിലേക്കു തിരിയുക

ആത്മീയജീവിതത്തിൽ വളരാനാവശ്യമായ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും വി. യൗസേപ്പിതാവിന്റെ പക്കൽ കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ് ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ഈ സ്നേഹത്താൽ സ്വർഗ്ഗരാജ്യത്തിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് യൗസേപ്പിതാവ്. മറിയം കഴിഞ്ഞാൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. അതിനാൽ ആത്മീയപാതയിൽ ഇടർച്ച വരാതിരിക്കാൻ ആ നല്ല പിതാവിനോട് ചേർന്നുനിന്നാൽ മതി.

ദൈവത്തോടുള്ള അവന്റെ സ്നേഹം ജ്വലിക്കുന്ന അഗ്നി പോലെയായിരുന്നു. ആ സ്നേഹത്തെ അകമഴിഞ്ഞു ആശ്രയിച്ചതിനാൽ ഏതു സംശയങ്ങളും പ്രതികൂലസാഹചര്യങ്ങളും തരണം ചെയ്യാൻ അവനു സാധിച്ചു. വി. യൗസേപ്പിതാവിന്റെ ആര്‍ദ്രതയും കരുതലുമുള്ള സ്നേഹത്തിലും അമ്മത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയതുപോലെ നമുക്കും നമ്മുടെ ആത്മീയജീവിതത്തിൽ യൗസേപ്പിതാവിനോടുള്ള സ്വർഗ്ഗീയമദ്ധ്യസ്ഥതയിലും വളരാം.

ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം യൗസേപ്പ് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു. യൗസേപ്പിതാവേ, നിന്നെപ്പോലെ ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാൻ, സ്നേഹം കൊണ്ടു മരിക്കാൻ എന്നെ പഠിപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.