ജോസഫ് ചിന്തകൾ 29: എല്ലാം നിന്റെ മാതൃക വഴി വി. യൗസേപ്പിതാവേ

തിരുസഭയുടെ ചരിത്രത്തിലെ 266 മാർപാപ്പമാരിൽ ജോസഫ് എന്ന ജ്ഞാനസ്നാന നാമം ഉണ്ടായിരുന്നത് മൂന്നു പേർക്കു മാത്രമാണ്. വി. പത്താം പീയൂസ് (ജുസെപ്പെ സാർത്തോ), വി. ജോൺ ഇരുപത്തിമൂന്നാമൻ (അൻഞ്ചെലോ ജുസെപ്പെ റോങ്കാലി), ബനഡിക് പതിനാറാമൻ (ജോസഫ് റാറ്റ്സിംഗർ) എന്നിവരായിരുന്നു അവർ.

“എല്ലാം ഈശോയ്ക്കു വേണ്ടി, എല്ലാം മറിയം വഴി, എല്ലാം നിന്റെ മാതൃക വഴി വി. യൗസേപ്പിതാവേ! ജീവിതത്തിലും മരണത്തിലും എന്റെ മുദ്രവാക്യം അതായിരിക്കണം.” വി. പത്താം പീയൂസിന്റെ സ്വകാര്യപ്രാർത്ഥനയിൽ നിന്നുള്ള വാക്കുകളാണിവ.

വി. യൗസേപ്പിതാവിനോട് തികഞ്ഞ ഭക്തി പുലർത്തിയിരുന്ന പത്താം പീയൂസ് പാപ്പ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി തിരുസഭയിൽ പ്രചരിപ്പിക്കാൻ നിരന്തരം ശ്രദ്ധിച്ചിരുന്നു. 1909-ൽ വി. യൗസേപ്പിതാവിന്റെ ലുത്തിനിയ സഭയിൽ ഔദ്യോഗികമായി അംഗീകരിച്ചത് പത്താം പീയൂസ് പാപ്പയാണ്. 1913-ള്‍ ഇറ്റാലിയൻ വൈദികനായിരുന്ന ഡോൺ ലൂയിജി ഗ്വാനെല്ലയുടെ (Don Luigi Gunanella നിർദ്ദേശപ്രകാരം മരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ജോസഫിന്റെ സാഹോദര്യകൂട്ടായ്മ (Pious Union of Saint Joseph) എന്ന പ്രാർത്ഥനാകൂട്ടായ്മയ്ക്ക് രൂപം നൽകി. പിയൂസ് പാപ്പ ഈ ഈ കൂട്ടായ്മയിലെ ആദ്യ അംഗവും അതിന്റെ അഭ്യുദയകാംക്ഷിയുമായിരുന്നു.

ഇതിലെ അംഗങ്ങൾ രാവിലെയും വൈകുന്നേരവും “ഈശോ മിശിഹായുടെ വളർത്തുപിതാവും കന്യകാമറിയത്തിന്റെ യഥാർത്ഥ മണവാളനമായ വി. യൗസേപ്പേ , ഞങ്ങൾക്കു വേണ്ടിയും ഈ പകലും രാത്രിയിലും മരിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കണമേ” എന്നു പ്രാർത്ഥിക്കുന്നു. വി. പത്താം പീയൂസ് മാർപാപ്പയെപ്പോലെ എല്ലാത്തിലും യൗസേപ്പിതാവിനെ നമുക്കു മാതൃകയാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.