ജോസഫ് ചിന്തകൾ 28: ജോസഫ് – രക്ഷകന് പേരു നൽകിയവൻ

മത്തായി സുവിശേഷമനുസരിച്ച് ദൈവപുത്രന് യേശു എന്നു പേരു നൽകിയത് യൗസേപ്പിതാവാണ്. “അവന് ശിശുവിന്‌ യേശു എന്നു പേരിട്ടു” (മത്തായി 1:25). യേശു എന്ന വാക്കിന്റെ അർത്ഥം ‘രക്ഷകൻ’ എന്നാണല്ലോ. രക്ഷകന് പേരു നൽകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്.

രക്ഷകന് പേരു നൽകിയ യൗസേപ്പ് മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്താതെ ശ്രദ്ധിച്ചു ജീവിച്ച വ്യക്തിയായിരുന്നു. “അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന് തീരുമാനിച്ചു” (മത്തായി 1:19) എന്നാണ് തിരുവചനത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അപവാദം പ്രചരിപ്പിക്കലും പരദൂക്ഷണം പറയലും യൗസേപ്പിന്റെ ജീവിതശൈലി ആയിരുന്നില്ല. മൗനിയായിരുന്ന ജോസഫ് മനഃസാക്ഷിയിൽ ദൈവസ്വരം ശ്രവിച്ച് സത്യം തിരിച്ചറിഞ്ഞിരുന്നു.

സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ പറ്റുന്ന സാമര്‍ത്ഥ്യം കൊണ്ട് സൽപ്പേര് നേടാനോ നിലനിർത്താനോ കഴിയുകയില്ല. ഹൃദയത്തിൽ നന്മയുണ്ടെങ്കിലേ അതിനു കഴിയൂ. ഹൃദയത്തിൽ നന്മ കാത്തുസൂക്ഷിക്കുന്ന ഒരുവനും അപരന് തിന്മ വരുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കാൻ പോലും സാധിക്കില്ല. തെറ്റിദ്ധാരണകളുടെയും അഹംഭാവത്തിന്റെയും നിഴലിൽ മറ്റുള്ളവരുടെ സത്പേരിന് കളങ്കം വരുത്തി സ്വയംപ്രഖ്യാപിത നീതിമാന്മാരുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തിൽ, ജോസഫിന്റെ ചൈതന്യത്തിലേയ്ക്ക് നമുക്ക് തിരിച്ചുനടക്കാം. രക്ഷകനു പേരു നൽകിയ ജോസഫിനെ അനുകരിച്ച് മറ്റുള്ളവരുടെ സൽപ്പേരിന്റെ രക്ഷകരായി നമുക്കു മാറാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.