ജോസഫ് ചിന്തകൾ 278: ജോസഫ് – ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ

ശിഷ്യത്വനവീകരണത്തിന്റെ മൂന്നു പടികൾ ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണെന്നു പ്രഘോഷിക്കുക. രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണെന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക.

ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പമുള്ള യാത്ര തന്നെയാണ്. “സത്താനെ എന്റെ പിന്നാലെ പോകുക” (മർക്കോ. 7:33) എന്ന് ഈശോ പത്രോസിനെ ശാസിച്ചതുവഴി പത്രോസിനെ ഹൃദയപൂർവ്വം തിരികെ കൊണ്ടുവരാൻ ഈശോയ്ക്കു സാധിച്ചു. ക്രിസ്തീയ ജീവിതയാത്ര വിജയത്തിലേക്കുള്ള യാത്രയല്ല. അത് പിന്നോട്ടുള്ള ഒരു ചുവടുവയ്പ്പിലാണ് ആരംഭിക്കുന്നത്. അതായത് സ്വയം കേന്ദ്രീകൃതയിൽ നിന്നു പിന്മാറി ഈശോയെ ജീവിതത്തിന്റെ കേന്ദ്രമായി അംഗീകരിക്കുന്ന ജീവിതരീതിയാണിത്. പത്രോസ് പിന്നീട് വീഴുന്നുണ്ടെങ്കിലും ക്ഷമിക്കുന്ന സ്നേഹത്തിൽ ദൈവത്തിന്റെ മുഖം അവൻ തിരിച്ചറിയുന്നു.

52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ചുകൊണ്ട് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിശുദ്ധ കുർബാന മദ്ധ്യേ ഫ്രാൻസിസ് പാപ്പ നടത്തിയ വചനസന്ദേശത്തിലെ ചില ഭാഗങ്ങളാണിവ.

ഈശോ ആരാണെന്നു സ്വയം ജീവിതത്തിൽ അംഗികരിക്കുകയും വളർത്തുപിതാവായിട്ടും ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യാൻ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ഈശോയോടൊപ്പം യാത്ര ചെയ്യുക എന്നാൽ ഈശോയുടെ പിന്നാലെ യാത്ര ചെയ്യുകയാണ് എന്ന് ക്രിസ്തുശിഷ്യരെ പഠിപ്പിക്കുന്ന ഒരു നല്ല അദ്ധ്യാപകനാണ് യൗസേപ്പിതാവ്.

ഈശോയെ പ്രഘോഷിച്ച് അവന്റെ കൂടെ നിന്ന് സത്യം വിവേചിച്ചറിച്ച് അവന്റെ പിന്നാലെ നടന്ന് ശിഷ്യത്വത്തെ നവീകരിക്കാൻ വി. യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.