ജോസഫ് ചിന്തകൾ 275: ജോസഫ് – സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ

സെപ്റ്റംബർ അഞ്ചാം തീയതി വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയുടെ തിരുനാൾ ആയിരുന്നു. വി. യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഒൻപതാം പീയൂസ് മാർപാപ്പക്ക് കത്തെഴുതുകയും അതിനായി നിരന്തരം ത്യാഗം ചെയ്യുകയും ചെയ്ത ഡോമിനിക്കൻ സഭാംഗമായിരുന്നു ജീനച്ചൻ. അദ്ദേഹത്തിന്റെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം.

“യൗസേപ്പിതാവ് യഥാർത്ഥത്തിൽ എന്താണ് ചെയ്തത്? അവൻ സ്നേഹിച്ചു. അവൻ ചെയ്തതെല്ലാം സ്നേഹമായിരുന്നു. അവന്റെ മഹത്വത്തിന് ഇതു മതിയായിരുന്നു. അവൻ ദൈവത്തെ പരിധികളില്ലാതെ സ്നേഹിച്ചു. അതായിരുന്നു അവന് പ്രാധാന്യം; അതായിരുന്നു ഭൂമിയിലെ അവന്റെ ജീവിതം.

നിത്യതയിൽ അവന്റെ മഹത്വം കാണുക. മടി കൂടാതെ അവന്റെ അടുത്തേക്ക് പോവുക. അവൻ സ്വർഗ്ഗത്തിൽ സർവ്വശക്തനാണ്. ഏറ്റവും സ്നേഹവും ദയയുള്ള ഹൃദയങ്ങളായ ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളോട് അവൻ ഐക്യത്തിലായിരുന്നതിനാൽ അവന്റെ നന്മയെ നമ്മൾ സംശയിക്കേണ്ടതില്ല.”

ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ സർവ്വശക്തനായിത്തീർന്ന വ്യക്തിയാണ് ഈശോയുടെ വളർത്തുപിതാവ്.ആ പിതാവിനെ അനുകരിച്ച് നമുക്കും സ്വർഗ്ഗരാജ്യം അവകാശമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.