പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിൽ നമ്മൾ നാല് കാര്യങ്ങൾ അനുഷ്ഠിക്കണമെന്ന് വി. പത്താം പീയൂസ് തയ്യാറാക്കിയ ക്രിസ്തീയ വേദോപദേശസംഹിതയിൽ പറയുന്നു.
1. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം മറിയത്തിനു നൽകിയ അതുല്യമായ സമ്മാനങ്ങൾക്കും പദവികൾക്കും ദൈവത്തിന് നന്ദി പറയുക.
2. മറയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ ദൈവം നമ്മിൽ പാപരാജ്യം നശിപ്പിക്കുകയും ദൈവശുശ്രൂഷക്കായി നമ്മൾ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളാൻ അവനോട് യാചക്കുക.
3. മറിയത്തിന്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക.
4. ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും അവളെ അനുകരിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് അവളിൽ വിളങ്ങിയിരുന്ന എളിമയും വിശുദ്ധിയും.
പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവ് എന്ന നിലയിൽ യൗസേപ്പിതാവ് ഈ നാലു കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ്. ഒന്നാമതായി തന്റെ ജീവിതപങ്കാളിയായ മറിയത്തിന് ദൈവം നൽകിയ അതുല്യമായ സമ്മാനങ്ങളെയും പദവികളെയും യൗസേപ്പിതാവ് വിശ്വസിക്കുകയും അവളോടൊപ്പം ദൈവത്തിന് നന്ദി പറയുകയും ചെയ്തു. രണ്ടാമതായി സാത്താന്റെ പാപരാജ്യം
നശിപ്പിക്കുകയും ദൈവശുശ്രൂഷയിൽ വിശ്വസ്തയോടും സുസ്ഥിരതയോടും കൂടി നിലകൊള്ളുകയും ചെയ്തു.
മൂന്നാമതായി മറിയത്തിന്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതിൽ യൗസേപ്പിതാവ് യാതൊരു മടിയും കാണിച്ചില്ല. അവസാനമായി ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും മറിയത്തോടൊപ്പം യൗസേപ്പിതാവും എന്നും ശ്രദ്ധിച്ചിരുന്നു.
മറിയത്തിലൂടെയും യൗസേപ്പിതാവിലൂടെയും ഈശോയിലേക്ക് നമുക്കു വളരാം.
ഫാ. ജയ്സൺ കുന്നേൽ MCBS