ജോസഫ് ചിന്തകൾ 273: ദേഹം ശ്രീകോവിലാക്കിയ യൗസേപ്പിതാവ്

വളരെയേറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ ജയരാജിന്റെ സിനിമയയാണ് 1997 -ൽ പുറത്തിറങ്ങിയ ‘ദേശാടനം’ എന്ന മലയാള ചലച്ചിത്രം. അതിലെ ‘യാത്രയായി…’ എന്നു തുടങ്ങുന്ന ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിലും സംഗീതത്തിലും ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരമാധുരിയിലും കേട്ടപ്പോൾ മലയാളികളുടെ ഹൃദയത്തിൽ അതു തീർത്ത ചലനം നിസ്സാരമല്ല. അതിലെ എട്ടു വരികൾ ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയമാക്കാം.

“പദചലനങ്ങള്‍ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ
ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകണേ
വചനം മന്ത്രങ്ങളാകേണമേ
നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ
നിത്യകര്‍മ്മങ്ങള്‍ സാധനയാകണേ
ജന്മം സമ്പൂര്‍ണ്ണമാകേണമേ”

യൗസേപ്പിന്റെ ജീവിതത്തിൽ ഈ വാക്കുകൾ ഒരുതരത്തിൽ അന്വർത്ഥമായതായി കാണാം. ഈശോയ്ക്കായി നടന്ന യൗസേപ്പിതാവിന്റെ പദചലനങ്ങള്‍ യഥാർത്ഥത്തിൽ പ്രദക്ഷിണമായിരുന്നു. ഈശോയെ ഹൃദയത്തിൽ സൂക്ഷിച്ച അവന്റെ ദേഹം ശ്രീകോവിലായിരുന്നു. മനുഷ്യവതാര രഹസ്യത്തിൽ യൗസേപ്പ് സഹിച്ച സഹനങ്ങൾ ദൈവസന്നിധിയിൽ പൂജാപുഷ്പങ്ങളായിരുന്നു. അവൻ ചൊല്ലിയ വചനങ്ങളൊക്കെ വേദമന്ത്രങ്ങളായിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചുറങ്ങിയപ്പോൾ അവന്റെ നിദ്രകളൊക്കെ ആത്മധ്യാനമായിരുന്നു. ദൈവത്തിൽ നിന്നു സ്വീകരിച്ച അന്നം അവൻ നൈവേദ്യമാക്കി. നിത്യകര്‍മ്മങ്ങളൊക്കെ സാധനയാക്കി. അതുവഴി ദൈവത്തിനായി ഒഴിഞ്ഞുവച്ച ആ ജന്മം സമ്പൂര്‍ണ്ണമായി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.