ജോസഫ് ചിന്തകൾ 264: ജോസഫ് – ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വി. എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. “ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറ്റരുതേ.”

ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രന് നസറത്തിൽ പാർപ്പിടമൊരുക്കിയവനാണ് യൗസേപ്പിതാവ്. അത് ഭൗതീകപാർപ്പിടമായിരുന്നുവെങ്കിൽ യൗസേപ്പിതാവിന്റെ ഹൃദയത്തിൽ സ്നേഹപൂമെത്തയാൽ അലങ്കരിച്ച ഒരു പാർപ്പിടം ഈശോയ്ക്കായി എന്നും സൂക്ഷിച്ചിരുന്നു. അവന്റെ ഹൃദയത്തിൽ ഈശോയ്ക്ക് പാർപ്പിടമൊരുക്കിയതിനാലാണ് അവതരിച്ച വചനമായ ദൈവപുത്രനു വേണ്ടി എന്തു ത്യാഗം സഹിക്കാനും വിശ്വസ്തതയിൽ മുന്നേറാനും യൗസേപ്പിതാവിനു സാധിച്ചത്.

ഈശോയ്ക്കായി ഹൃദയവീട് പണിയുന്നവർക്ക് സഹനങ്ങളോ ക്ലേശങ്ങളോ പരാതികളാകുന്നില്ല. അവ ഹൃദയവീട് അലങ്കരിക്കാനുള്ള പുണ്യപുഷ്പങ്ങളായി മാറുന്നു. യൗസേപ്പിതാവിന്റെയും എവുപ്രാസ്യയാമ്മയുടെയും ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.