ജോസഫ് ചിന്തകൾ 260: ജോസഫിന്റെ ആത്മസൗന്ദര്യം

ഓരോ പുഞ്ചിരിയും ദയ നിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മസൗന്ദര്യത്തിന്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിന്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയ നിറഞ്ഞ വാക്കുകളും അ വത്സലപിതാവിന്റെ ആത്മസൗന്ദര്യത്തിന്റെ പ്രതിബിംബമായിരുന്നു.

ഹൃദയത്തിൽ നിറഞ്ഞുതുളുമ്പിയ ഈശോസ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല പിതാവായി യൗസേപ്പിതാവ് മാറി . ജന്മം നൽകിയതുകൊണ്ടു മാത്രം ആരും നല്ല പിതാവാകുന്നില്ല. മറിച്ച് ദൈവഹിതത്തിനനുസരിച്ച് മക്കളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുമ്പോഴേ പിതൃത്വം സമ്പൂർണ്ണമാവുകയുള്ളൂ. തലമുറകൾക്ക് അനുഗ്രഹമാവുകയുള്ളൂ.

ഒരു പിതാവിന്റെ സൗന്ദര്യം ആത്മാവിന്റെ പരിശുദ്ധിയും ദൈവഹിതത്തോടുള്ള തുറവിയുമാണ്. അതു രണ്ടും വി. യൗസേപ്പിതാവിൽ സമ്മേളിച്ചിരുന്നു. നല്ല പിതാവാകാൻ ആഗ്രഹിക്കുന്ന എല്ലാവരും യൗസേപ്പിതാവിന്റെ സന്നിധിയിലേക്കു വരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.