ജോസഫ് ചിന്തകൾ 256: തിരുവോണനാളിലെ യൗസേപ്പ് വിചാരം

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ്. നന്മയുടെ നല്ല ഓർമ്മകൾ സ്മരിക്കുന്ന മലയാളികളുടെ പൊന്നുത്സവം. ജോസഫ് വർഷത്തിലെ തിരുവോണനാളിൽ യൗസേപ്പിതാവ് നൽകുന്ന ഓണവിചാരങ്ങളിലേക്ക് നുമുക്ക് ശ്രദ്ധ തിരിക്കാം.

ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണങ്കിൽ അത് ഈ ഭൂമിയിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവഹിതത്തോടൊപ്പം നടന്നുനീങ്ങി എന്നതായിരുന്നു ആ ജീവിതത്തിന്റെ ഐശ്വര്യം. ദൈവസ്നേഹത്താൽ നിറഞ്ഞ അവന്റെ ജീവിതത്തിൽ എന്നും സമൃദ്ധിയുണ്ടായിരുന്നു. നസറത്തിലെ തിരുക്കുടുംബം ഭൂമിയിൽ എങ്ങനെ ഒരുമയിൽ വസിക്കാം എന്നതിന്റെ നിത്യം നിലനിൽക്കുന്ന പാഠപുസ്തകമാണ്. നസറത്തിലെ കുടുബം നന്മകൾ നിറഞ്ഞതായതിനാൽ ആ കുടുംബത്തിലെ കാഴ്ചകൾ കുടുംബജീവിതം നയിക്കുന്നവർ കണികണ്ടുണരേണ്ട നന്മയാണ്. കള്ളവും ചതിയും ഇല്ലാത്തതിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഈ തിരുവോണാനാളിൽ കള്ളവും ചതിയും എന്തെന്നറിയാത്ത ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധിയെ നമുക്ക് അനുകരിക്കാം.

ഓണം കഴിഞ്ഞാലും ഐശ്വര്യവും സമൃദ്ധിയും ഒരുമയും നമ്മുടെയും ജീവിതത്തിൽ നിലനിൽക്കണമെങ്കിൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തോടൊപ്പം നടന്നുനീങ്ങാൻ നാം പരിശീലിച്ചാൽ മതി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.