ആഗസ്റ്റ് മാസം നാലാം തീയതി കത്തോലിക്കാ സഭ ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. യൗസേപ്പ് വർഷത്തിലെ വൈദികരുടെ തിരുനാൾ ദിനത്തിൽ നസറത്തിലെ യൗസേപ്പും ആർസിലെ വികാരിയും നമ്മുടെ ജീവിതത്തെ വഴി നടത്തട്ടെ.
നസറത്തിലെ യൗസേപ്പിനും ആർസിലെ വികാരിക്കും ഒരേയൊരു ജീവിതലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ദൈവപുത്രനും ലോകരക്ഷകനുമായ ഈശോയെ ലോകത്തിന് കാണിച്ചുകൊടുക്കുക. ഈശോയായിരുന്നു അവരുടെ വിശ്വാസപ്രമാണവും ജീവിതകേന്ദ്രവും. എളിമയായിരുന്നു രണ്ടു പേരുടെയും ജീവിതശക്തി.
ഒരിക്കൽ വി. ജോൺ മരിയ വിയാനിയോട് പിശാച് പറഞ്ഞു: “എനിക്ക് നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും. എനിക്ക് നിന്റെ പ്രായശ്ചിത്തങ്ങളും ചെയ്യാൻ കഴിയും. എല്ലാ കാര്യങ്ങളിലും എനിക്ക് നിന്നെ അനുകരിക്കാൻ കഴിയും. എന്നിരുന്നാലും ഒരു കാര്യത്തിൽ എനിക്ക് കഴിയില്ല, എനിക്ക് എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല.” “അതുകൊണ്ട് ഞാൻ നിന്നെ തോൽപിക്കുന്നു” – വി. വിയാനി മറുപടി നൽകി.
“ഈശോ ശാന്തശീലനും വിനീതഹൃദയനുമാണ്” (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2:7-8). ദൈവപുത്രനു ഏറ്റവും അനുയോജ്യനായ വളർത്തുപിതാവായിരുന്നു നസറത്തിലെ യൗസേപ്പ്.
ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല. യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന് വന്നിരിക്കുന്നതുപോലെ തന്നെ” (മത്തായി 20:28).
എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് യൗസേപ്പിതാവും ആർസിലെ വികാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. ശുശ്രൂഷയായിരുന്നു ഇരുവരുടെയും ജീവിതതാളം. കത്തോലിക്കാ സഭ പൗരോഹിത്യത്തെ വിശേഷിപ്പിക്കുക ശുശ്രൂഷാപൗരോഹിത്യം എന്നാണ്. യൗസേപ്പിതാവിന്റെയും ആർസിലെ വികാരിയച്ചന്റെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ശുശ്രൂഷയായിരുന്നു.
2019 ആഗസ്റ്റ് നാലാം തീയതി – ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികത്തിൽ #ToMyBrotherPriests എന്ന ടാഗ് ലൈനോടെ പാപ്പാ ഫ്രാന്‍സിസ് തന്റെ സന്ദേശം ഇപ്രകാരം പങ്കുവച്ചു: “ദൈവത്തിന്റെറെയും അവിടുത്തെ ജനത്തിന്റെറെയും ശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന വൈദികര്ക്കെല്ലാവര്ക്കും വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യജീവിതത്തിന്റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെ എന്നാണ്.”
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1589 നമ്പറിൽ, വി. ജോൺ മരിയ വിയാനിയെ ഉദ്ധരിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു: “പുരോഹിതൻ ഭൂമിയിൽ രക്ഷാകര പ്രവർത്തനം തുടരുന്നു. ലോകത്തിൽ വൈദികനാരെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ നാം മരിക്കും. ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്. ഈശോയുടെ ഹൃദയത്തിലെ സ്നേഹമാണ് പൗരോഹിത്യം.”
വൈദികരുടെ തിരുനാൾ ദിനത്തിൽ സഭയ്ക്കും ലോകത്തിനു വേണ്ടിയുള്ള അത്യന്താപേക്ഷിതമായ ഒരു ധര്‍മ്മമാണ് പൗരോഹിത്യം എന്നു തിരിച്ചറിയാം. പുരോഹിതധര്‍മ്മം ഈശോയോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വി. യൗസേപ്പിതാവിന്റെയും വി. ജോണ്‍ മരിയ വിയാനിയുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
ഫാ .ജയ്സൺ കുന്നേൽ MCBS