ജോസഫ് ചിന്തകൾ 222: ജോസഫ് – ദൈവത്തോടൊപ്പം വിശ്രമിച്ചവൻ

കർത്താവിന്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതിവൃത്തം. “നിങ്ങള് ഒരു വിജനസ്ഥലത്തേക്കു വരുവിന്; അല്പം വിശ്രമിക്കാം” (മര്ക്കോ. 6:31). ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അദ്ധ്വാനിച്ചവർക്ക് അവന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ ദൈവത്തോടൊപ്പം വിശ്രമിക്കാൻ അവകാശവും അനുഗ്രഹവും സ്വന്തമാക്കിയ വ്യക്തിയാണ് വി. യൗസേപ്പിതാവ്.”

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല് വരുവിന്; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന് മറ്റൊരവസരത്തിൽ ഈശോ പറയുന്നുണ്ട്. അദ്ധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും കർത്താവിനോടൊപ്പം വിശ്രമിക്കാൻ പരിപൂർണ്ണ അവകാശമുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ ദൈവഹിതം നിറവേറ്റുന്നതിനു മാത്രം ജീവിതം സമർപ്പണം നടത്തിയ യൗസേപ്പിതാവിന്റെ ജീവിതം ദൈവത്തിലുള്ള വിശ്രമത്തിൻ്റേതും കൂടിയായിരുന്നു.

യൗസേപ്പിതാവിന്റെ നിശബ്ദത ദൈവത്തിലുള്ള വിശ്രമത്തിന്റെ പരിണിതഫലമായി നമുക്കു കാണാവുന്നതാണ്. ദൈവത്തിൽ വിശ്രമിക്കുന്നവന്റെ പ്രവർത്തികൾ നീതി നിറഞ്ഞതായിരിക്കും. ദൈവം അരുൾ ചെയ്യുന്ന കാര്യങ്ങൾ ശരിയായി ഗ്രഹിച്ച് പ്രവർത്തിക്കണമെങ്കിൽ അവനോടൊത്തുള്ള വിശ്രമം ആവശ്യമാണെന്ന് യൗസേപ്പിതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.