ജോസഫ് ചിന്തകൾ 219: ജോസഫ് – ദൈവത്തിന്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ

ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങിശോഭിച്ചിരുന്നു. 1257 -ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ.

ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധന്റെ ഒരു ചിന്താശലകമാണ് ആധാരം. അത് ഇപ്രകാരമാണ്: “ദൈവത്തോട് ആരു കൂടുതൽ അടുക്കുന്നുവോ അവൻ കൂടുതൽ പ്രകാശിതനാകുന്നു. അതുവഴി അവൻ ദൈവത്തിന്റെ മഹത്വവും കാരുണ്യവും കൂടുതൽ വ്യക്തമായി ദർശിക്കുന്നു.”

സ്വർഗ്ഗീയപിതാവിനോടും മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോയോടും ഏറ്റവും അടുത്തായിരുന്ന യൗസേപ്പിതാവിന്റെ ജീവിതം കൂടുതൽ വെളിച്ചമുള്ളതായിരുന്നു. തന്മൂലം ദൈവത്തിന്റെ മഹത്വവും കാരുണ്യവും അവൻ വ്യക്തമായി ദർശിച്ചു. അതിനാൽ ആ ജീവിതത്തിൽ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. സ്വർഗ്ഗത്തെ നോക്കിയായിരുന്നു ആ ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. ദൈവത്തോട് അടുത്തു ജീവിച്ചപ്പോൾ ഭൂമിയിലെ അസൗകര്യങ്ങും കഷ്ടപ്പാടുകളുമെല്ലാം സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടാനുള്ള ഉപാധികളായി നസറത്തിലെ എളിയ മരപ്പണിക്കാരൻ മനസ്സിലാക്കി.

ദൈവത്തോട് കൂടുതൽ അടുത്ത് പ്രകാശിതരും ദൈവമഹത്വവും കാരുണ്യവും ദർശിക്കുന്നവരായി നമുക്കു പരിശ്രമിക്കാം…

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.