ജോസഫ് ചിന്തകൾ 218: ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്

ഇസ്രായേലിന്റെ ഇടയനായ ദൈവത്തോടുള്ള യാചനയോടെയാണ് എൺപതാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇസ്രായേല് ജനത്തിന്റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില് നിന്നും പ്രശ്നങ്ങളില്നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്ത്താവിനെയാണ് സങ്കീര്ത്തകന്“ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്മേല് വസിക്കുന്നവനേ, പ്രകാശിക്കണമേ! (സങ്കീ. 80:1) എന്നു വിളിച്ചപേക്ഷിക്കുന്നത്.

പുതിയ നിയമത്തിലെ ജോസഫിന് തന്നെ നയിക്കുന്ന ഇടയനായ ദൈവത്തിൽ അതിരറ്റ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു. അതായിരുന്നു ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ പൂർണ്ണമായി സഹകരിക്കുന്നതിലൂടെ അവൻ ചെയ്തത്. ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്. ഇടയന്റെ സ്വരം ശ്രവിക്കുന്ന ആടായും ജാഗ്രതയോടെ ഇടയധർമ്മം നിറവേറ്റുന്ന ഇടയനായും ആ ജീവിതം ഈ ലോകത്തിൽ വിളങ്ങിശോഭിച്ചിരുന്നു. ആടുകൾക്ക് യാതൊരു ആപത്തും വരാതെ ജാഗ്രതയോടെ കാവൽനിൽക്കുന്ന ഇടയന്റെ സ്വഭാവസവിശേഷതകളും അനുസരണവും വിധേയത്വവും കാണിക്കുന്ന കുഞ്ഞാടിന്റെ രീതികളും യൗസേപ്പിതാവിൽ സമ്പന്നമായിരുന്നു. ദൈവപിതാവിന്റെ സ്വരം ശ്രവിച്ച് അനുഗമിച്ച ആടും ഉണ്ണീശോയ്ക്കും മാതാവിനും കാവലേകിയ ഇടയനുമായിരുന്നു യൗസേപ്പിതാവ്.

“എന്റെ ആടുകള്എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു”(യോഹ. 10:27) എന്ന ഈശോയുടെ മൊഴികൾക്കു പിന്നിൽ തന്റെ വളർത്തുപിതാവിന്റെ ജീവിതദർശനം തീർച്ചയായും സ്വാധീനിച്ചട്ടുണ്ടാവാം. യൗസേപ്പിതാവിനെപ്പോലെ ഇടയന്റെയും ആടിന്റെയും സ്വഭാവസവിശേഷതകൾ നമുക്കും ജീവിതത്തിൽ സ്വയാത്തമാക്കാം.

ഫാ.ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.